സ്ത്രീകളുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ വിസമ്മതിച്ചു; വിമാനം അര മണിക്കൂര്‍ വൈകി
ന്യൂയോര്‍ക്ക്: സ്ത്രീകളുടെ അടുത്തിരുന്ന് യാത്ര ചെയ്യാൻ ഹരേദികൾ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം വൈകി. ന്യൂയോര്‍ക്കിലെ ജെകെഎഫ് വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലേക്കുളള വിമാനമാണ് വൈകിയത്. കടുത്ത യാഥാസ്‌ഥിക ജൂതവിഭാഗമായ ഹരേദികള്‍ സ്‌ത്രീകള്‍ക്ക് അടുത്തുളള സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ചതാണ് മറ്റു യാത്രക്കാര്‍ക്കും വിനയായത്. ഇവരുടെ കടുത്ത നിലപാടു മൂലം വിമാനം അര മണിക്കൂര്‍ വൈകിയാണ് പറന്നുയര്‍ന്നത്.
ഇവരുടെ വിശ്വാസപ്രകാരം ഭാര്യയെയോ രക്‌തബന്ധമുളള സ്‌ത്രീകളെയോ മാത്രമേ ഹരേദികള്‍ സ്‌പര്‍ശിക്കുകയുളളൂ. എന്നാൽ ഇവരില്‍ പലരുടെയും സീറ്റുകള്‍ക്ക് ഇരുവശവും സ്‌ത്രീകള്‍ക്ക് സീറ്റ് അനുവദിച്ചതാണ് പ്രശ്‌നമായത്. ഒടുവിൽ പ്രശ്‌നം പരിഹാരിക്കുന്നതിനായി മിക്ക സ്‌ത്രീകളും സൗകര്യപ്രദമായ മറ്റിടങ്ങളിലേക്ക് മാറി. എന്നാല്‍ രണ്ട് പേര്‍ ഇതിന് തയ്യാറാവാത്തത് ആശയക്കുഴപ്പം സൃഷ്‌ടിച്ചു. പിന്നീട് രണ്ട് യുഎസ് പൗരന്മാർ സീറ്റൊഴിഞ്ഞുകൊടുത്തതിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരമായത്.
ഇവരുടെ കടുത്ത മതവിശ്വാസം കാരണം മുന്‍പും പലതവണ വിമാനങ്ങള്‍ വൈകിയിട്ടുണ്ട്. ചില അവസരങ്ങളില്‍ പണം നല്‍കി മറ്റ് യാത്രക്കാരെ അനുനയിപ്പിച്ചാണ് ഇവര്‍ സ്‌ത്രീകളുടെ അടുത്തുളള സീറ്റിനു പകരം സീറ്റുകള്‍ സംഘടിപ്പിക്കുന്നത്.