കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; വി.എസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

single-img
31 December 2014

IN03_ACHUTHANANDAN_21248fതിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ നിലപാടിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വി.എസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി നിലപാടിനോടു യോജിക്കാതെ പരസ്യമായി പ്രതികരിച്ചതു ശരിയായില്ലെന്നും ശരിയായ നിലപാടു സ്വീകരിക്കാന്‍ വി.എസ് തയാറാകുമെന്നു പ്രതീക്ഷിക്കുന്നതായും പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണു വി.എസിന്റെ നിലപാടിനെ തള്ളിയത്.

കമ്യൂണിസ്റ്റ്‌വിരുദ്ധ വികാരത്തോടെ ജീവിക്കുന്ന ലതീഷ് ചന്ദ്രനെ വി.എസ് അറിയാത്തതല്ലെന്നു സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ജീവിച്ചിരിക്കുന്ന പാര്‍ട്ടി നേതാക്കന്മാരുടെ കോലം കത്തിക്കാന്‍ പരസ്യമായി തയാറായ ലതീഷ് ചന്ദ്രനെ പാര്‍ട്ടിയില്‍നിന്നു മുമ്പേ പുറത്താക്കിയതാണ്. പാര്‍ട്ടിവിരുദ്ധ വികാരത്തിനപ്പുറം പാര്‍ട്ടിയോടു ശത്രുതാമനോഭാവംകൂടി ലതീഷ് ചന്ദ്രനില്‍ നിലനില്‍ക്കുന്നുണ്ട്.

പാര്‍ട്ടിയെ തകര്‍ക്കാനുള്ള പരസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ലതീഷ് ചന്ദ്രനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒഴിവാക്കണമെന്ന് ആലപ്പുഴ ജില്ലാ ഘടകം നിരന്തരം ആവശ്യപ്പെട്ടിട്ടും ലതീഷ് ചന്ദ്രന്‍ സ്റ്റാഫില്‍ തുടര്‍ന്നത് വി.എസിന്റെ പ്രത്യേക മനോഭാവം കാരണമായിരുന്നു. അതേ മനോഭാവംതന്നെയാണു കൃഷ്ണപിള്ളസ്മാരകം തകര്‍ത്ത കേസില്‍ ലതീഷ് ചന്ദ്രനടക്കമുള്ളവരുടെ കാര്യത്തിലും വി.എസ് തുടരുന്നത്. വി.എസ്. അച്യുതാനന്ദന്റെ തെറ്റായ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.