ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫലസ്തീന്‍െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി
യുഎൻ: ഇസ്രായേല്‍ അധിനിവേശം മൂന്നു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന ഫലസ്തീന്‍െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി. ഒരു വോട്ടിനാണ് രക്ഷാ സമിതിയില്‍ പ്രമേയം പരാജയപ്പെട്ടത്. 15 അംഗ രക്ഷാ സമിതിയില്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ആസ്ട്രേലിയയും എതിരായി വോട്ട് രേഖപ്പെടുത്തി. അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
2017 ഓടെ ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇസ്രായേല്‍ കൈയ്യേറിയ കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്‍െറ തലസ്ഥാനമക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
1967 ല്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള ഫലസ്തീന്‍ അതിര്‍ത്തി അനുസരിച്ചായിരിക്കണം ഭാവിയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതെന്നു. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനം, കൈയ്യേറിയ സ്ഥലങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണം അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രമേയം ആവശ്യപ്പെടുന്നു.
പ്രമേയം പാസാവാന്‍ ഒമ്പത് വോട്ടുകളാണ് വേണ്ടിയിരുന്നത്. ജോര്‍ദാന്‍, ചൈന, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ഛാഡ്, ചിലി, അര്‍ജന്‍റീന എന്നീ രാജ്യങ്ങളാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അനുകൂലമായി ഒമ്പത് വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ പ്രമേയം പാസാവുന്നത് തടയാന്‍ അമേരിക്ക വീറ്റോ അധികാരമുപയോഗിക്കുമായിരുന്നു. രണ്ട് ജനതക്കും വെവ്വേറെ രാജ്യങ്ങള്‍ എന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതാണ് പ്രമേയമെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ പറഞ്ഞു.
അതേസമയം പ്രമേയം ഫലസ്തീനികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഒത്തുതീര്‍പ്പുകള്‍ക്കു വേണ്ടി ഭേദഗതികള്‍ വരുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.