ഭൂനിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധം; നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ തുനിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാറിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് കര്‍ഷക, സാമൂഹിക പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഭൂനിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമെന്ന് കര്‍ഷക, സാമൂഹിക പ്രവര്‍ത്തകര്‍. നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ തുനിഞ്ഞാല്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാറിന് പ്രവർത്തകർ മുന്നറിയിപ്പു നല്‍കി. വിവിധ സാമൂഹിക, കര്‍ഷക സംഘടനകള്‍ക്കു വേണ്ടി മേധ പട്കര്‍, സി.ആര്‍. നീലകണ്ഠന്‍, പ്രഫുല്ല സാമന്തര, കൈലാശ് മീണ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്. മോദിയുടേത് അംബാനി-അദാനി സര്‍ക്കാറാണെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്‍റ് നിയമം നിര്‍മ്മിക്കുന്ന ജനാധിപത്യ പാരമ്പര്യം മാറ്റിമറിക്കുന്ന കമ്പനി സര്‍ക്കാറാണിതെന്നും ഓര്‍ഡിനന്‍സ് പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനെയും എതിര്‍ക്കുമെന്നും.
ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നും കോര്‍പറേറ്റുകളെ സഹായിക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമം പ്രായോഗികമായി നടപ്പില്‍ വരുത്തുന്നതിനു മുമ്പുതന്നെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്പു മാത്രം പ്രാബല്യത്തില്‍ വന്ന പുതിയ ഭൂനിയമം കാരണം 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം മുടങ്ങിക്കിടക്കുന്നുവെന്ന വാദം നിരര്‍ഥകമാണ്.
പുതിയ ഭൂനിയമം കൊണ്ടുവന്നത് നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതും കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാതിരിക്കുന്നതും തടയാനാണെന്നും. അതിനൊപ്പം വ്യവസായികള്‍ക്ക് അനുകൂലമായ അന്തരീക്ഷവും ഒരുക്കുന്നതിനാണെന്നും. ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴിക്കു വേണ്ടി മാത്രം 3.90 ലക്ഷം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് പരിപാടിയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.