ലോകത്തിലെ കള്ളപ്പണ ശേഖരത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം; ഒന്നാം സ്ഥാനം ചൈനയ്ക്ക്
വാഷിംഗ്ടൺ: ലോകത്തിലെ കള്ളപ്പണ ശേഖരത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. 2012ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും പുറത്തേക്ക് ഒഴുകിയത് ഏകദേശം 6 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണെന്ന് ഗ്ലോബൽ ഫിനാൻഷ്യൽ ഇന്റെഗ്രിറ്റി പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. 2003-2012 കാലയളവിൽ 28 ലക്ഷം കോടി രൂപ രാജ്യത്തിന് പുറത്തേക്ക് പോയതായി കണക്കാക്കപ്പെടുന്നു. കള്ളപ്പണത്തിന്റെ കാര്യത്തിൽ . ചൈനയാണ് ഒന്നാം സ്ഥാനത്ത്, 249.57 ബില്യണ്‍ ഡോളര്‍. 122.86 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി റഷ്യ തൊട്ടുപിന്നിലുണ്ട്. ഇന്ത്യക്ക് തൊട്ടു പിന്നിലെ സ്ഥാനം മെക്സിക്കോക്ക് ആണ്. മലേഷ്യ ഉൾപെടെ അദ്യ അഞ്ചു സ്ഥാനങ്ങളിൽ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ ഇടപിടിച്ചിട്ടുണ്ട്.
2012ല്‍ വികസ്വരരാജ്യങ്ങളില്‍ നിന്ന് അനധികൃതമായി നിക്ഷേപിച്ചത് 991.2 ബില്യണ്‍ ഡോളർ നിക്ഷേപമാണു. ഇതിന്റെ പത്തുശതമാനം ഇന്ത്യയുടെ സംഭാവനയാണ്. പത്തു വര്‍ഷത്തെ കണക്ക് എടുത്താല്‍ ഇന്ത്യയ്ക്ക് നിക്ഷേപത്തിൽ നാലാം സ്ഥാനമാണ്. ചൈന(1.25 ട്രില്യണ്‍ ഡോളര്‍), റഷ്യ (973 ബില്യണ്‍), മെക്‌സിക്കോ (514.26 ബില്യണ്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍.