ആയിരം അടി താഴ്ചയിലേക്ക് ചാടി കമിതാക്കള്‍ ജീവനൊടുക്കി
രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കെട്ടില്‍നിന്ന് ആയിരം അടി താഴ്ചയില്‍ തമിഴ്‌നാട് പുല്‍മേട്ടിലേക്ക് ചാടി കമിതാക്കള്‍ ജീവനൊടുക്കി. കോമ്പയാര്‍ ആലക്കല്‍ ഡെന്നീസിന്റെ മകള്‍ ഡെല്‍ന (16), കൂട്ടാര്‍ പുളിക്കല്‍ മാത്യുവിന്റെ മകന്‍ കിഷോര്‍(19) എന്നിവരെയാണ് വ്യൂ പോയിന്റിന് മുകളില്‍നിന്നുചാടി മരിച്ചത്.ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മൃതദേഹങ്ങള്‍ ആയിരം അടി താഴ്‌ചയില്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള പുല്‍മേട്ടില്‍ കണ്ടെത്തി. ഇരുവരും കൈകള്‍ ഷാള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്ന നിലയിലായിരുന്നു.
ഡെല്‍ന നെടുങ്കണ്ടം സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നിനു ശേഷം ഡെല്‍നയും താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ച് കിഷോര്‍ സുഹൃത്തുക്കള്‍ക്ക്‌എസ്.എം.എസ് സന്ദേശം അയച്ചിരുന്നു. ഇതോടെ രാവിലെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചിൽ ആരംഭിച്ചു. തിരച്ചിലില്‍ വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം ബൈക്ക് കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിച്ചു.
പോലീസിന്റെ സാനിധ്യത്തില്‍ നടത്തിയ തിരച്ചിലില്‍ രാമക്കല്ലിന്റെ മുകളില്‍നിന്ന് കിഷോറിന്റെ മൊബൈലും ഒടിച്ചനിലയില്‍ സിംകാര്‍ഡും ഇരുവരുടേയും ചെരുപ്പുകളും കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസാണു മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി കൊണ്ട്പോയത്