മതനിന്ദ;നടി വീണ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ.
മതനിന്ദയുടെ പേരിൽ പാക് നടി വീണ മാലിക്കിന് 26 വര്‍ഷം തടവ് ശിക്ഷ.വീണാ മാലിക്കിനെ കുടാതെ ഭര്‍ത്താവ് ബഷീറിനേയും ജിയോ ടിവി ഉടമ മിര്‍ ഷക്കീല്‍ ഉര്‍ റഹ്മാനേയും അവതാരക ഷസിത വാഹിദിയേയും 26 വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ട്.മെയ് 14ന് ജിയോ ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഭാത പരിപാടിയ്ക്കിടെ ഇവര്‍ പ്രവാചകനിന്ദ നടത്തിയെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. തടവിന് പുറമെ പ്രതികളോരുരുത്തരും 13 ലക്ഷം പാക്കിസ്ഥാന്‍ രൂപവീതം പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു. പ്രതികളാരും ഇപ്പോള്‍ രാജ്യത്തില്ല. പിഴ അടച്ചില്ലെങ്കിലും ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കോടതി വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ സജീവമാണ് വീണ മാലിക്. അഷ്മിത് പട്ടേലുമൊത്തുള്ള സെക്‌സി സീനുകളും ഷാരൂഖിന്റെയും സല്‍മാന്റെയും പടത്തില്‍ അതിഥി താരമാകില്ലെന്ന വീണയുടെ പ്രസ്താവനയുമെല്ലാം വലിയ വാര്‍ത്താപ്രാധാന്യം നേടി.
2000ത്തില്‍ റിലീസ് ചെയ്ത തേരെ പ്യാര്‍ മേം എന്ന ചിത്രത്തിലൂടെയാണ് വീണ അഭിനയരംഗത്തെത്തിയത്. ബോളിവുഡിന് പിന്നാലെ കന്നഡ ചിത്രത്തിലും വീണ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ മേഖലിയിലും സജീവമായ വീണ മുംബൈയിലെ ഫാഷന്‍ റാംപുകളിലെ പതിവ് താരമാണ്.