മഡേ സ്നാനത്തിന് കര്‍ണാടക ഹൈകോടതിയുടെ താല്‍ക്കാലിക അനുമതി
മംഗളൂരു: മഡേ സ്നാനത്തിന് കര്‍ണാടക ഹൈകോടതിയുടെ താല്‍ക്കാലിക അനുമതി. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വാര്‍ഷികോത്സവ ഭാഗമായി നടക്കുന്ന ആചാരത്തിൽ ബ്രാഹ്മണര്‍ ആഹാരം കഴിച്ച എച്ചിലിലയില്‍ ഉരുളുന്നതാണ് മഡേ സ്നാനം. ഇങ്ങനെ ചെയ്താല്‍ ത്വഗ് രോഗങ്ങള്‍ ശമിക്കുമെന്നാണ് ഭക്തർ വിശ്വാസിക്കുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 25, 26 തീയതികളിലാണ് മഡേ സ്നാനം നടക്കുന്നത്.
2012 മഡേ സ്നാനത്തിന് പകരം ദേവന് നിവേദിച്ച പ്രസാദം വിളമ്പിയശേഷം അതില്‍ ഉരുളുന്ന യെദേ സ്നാനത്തിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ആദിവാസി ബുധക്കാട്ട് ഹിതരക്ഷണ സമിതി സമര്‍പ്പിച്ച പുന:പരിശോധന ഹരജിയിലാണ് ഹൈകോടതി ബഞ്ച് മഡേ സ്നാനം താല്‍ക്കാലികമായി അനുവദിച്ചത്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് സര്‍ക്കാർ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശമായിരുന്നു യെദേ സ്നാനമെന്നും. ഭക്തരുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നതിനാല്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരം ഇല്ലാതാക്കാനാവില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാറിന് ഇത് നിരോധിച്ച് നിയമം കൊണ്ടുവരാം. സാമൂഹിക പ്രവര്‍ത്തകര്‍ക്കും കോടതിയെ സമീപിക്കാം. ഗംഗയില്‍ മുങ്ങിക്കുളിക്കുന്നതിനെതിരെയും പുഴയില്‍ വസ്ത്രങ്ങള്‍ ഒഴുക്കുന്നതിനെതിരെയും കോടതിയെ സമീപിക്കുന്നതിനു പകരം അനാചാരങ്ങളെന്ന് പൊതുമന:സാക്ഷിക്ക് തോന്നുന്നതുവരയ്ക്കും ബോധവത്കരണ യജ്ഞങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.