മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് ഇന്ന്;കോൺഗ്രസ് ഒഴികെ ഏതു കക്ഷിയുടെയും പിന്തുണ സ്വാഗതം ചെയ്യും എന്ന് ബി.ജെ.പി
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. കോൺഗ്രസ് ഒഴികെ ഏതു കക്ഷിയുടെയും പിന്തുണയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി വ്യക്തമാക്കി. നിയമസഭയുടെ മൂന്നു ദിവസത്തെ പ്രത്യേക യോഗത്തിലാണ് വിശ്വാസവോട്ടെടുപ്പ്. നിലവില്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുന്ന ശിവസേന ഇന്ന് സഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് അന്തിമ നിലപാട് വ്യക്തമാക്കും.സ്പീക്കര്‍ സ്ഥാനത്തേയ്ക്കും ശിവസേന നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
സര്‍ക്കാരിനെ സഭയില്‍ പിന്തുണക്കുമെന്ന് എന്‍സിപി വ്യക്തമാക്കി.സി.പി.എമ്മിന്റെ ഏക എം.എൽ.എയും മുതിർന്ന നേതാവുമായ ജീവപാണ്ഡു ഗാവിത്തിനെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു. മഹാരാഷ്ട്രയുടെ പുരോഗതിക്കും ജനങ്ങളുടെ അഭിലാഷപൂർത്തീകരണത്തിനുമായി കോൺഗ്രസ് ഒഴികെ ഏതുപാർട്ടിയുടെയും സഹായം സ്വീകരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. 145 അംഗങ്ങളുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പില്‍ വേണ്ടത് എന്നതിനാല്‍ 121 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഏതെങ്കിലും പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്.
63 അംഗങ്ങളുളള ശിവസേന മന്ത്രിസഭയില്‍ ചേരുന്നില്ലെങ്കില്‍ എന്‍.സി.പി പിന്തുണ ആവശ്യമായി വരും. സ്വതന്ത്ര എം.എല്‍.എമാരും ചെറുപാര്‍ട്ടികളും പിന്തുണ നല്‍കിയാലും എട്ട് എം.എല്‍.എമാരുടെ കുറവ് വിശ്വാസ വോട്ടെടുപ്പില്‍ ഉണ്ടാകും.
ഈ സാഹചര്യത്തില്‍ എന്‍.സി.പി പിന്തുണയ്‌ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്‌താല്‍ വിശ്വാസ വോട്ടെടുപ്പില്‍ രക്ഷപെടും.അതേസമയം പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞടുത്ത ഏകനാഥ് ഷിൻഡെയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് സേന കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു.