ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകളില്‍ പങ്കെടുത്ത എട്ടുപേര്‍ മരിച്ചു
ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകളില്‍ പങ്കെടുത്ത എട്ടുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത ജാനകി ഭായ് (30) യെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിലാസ്പുര്‍ ജില്ലാ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ അവര്‍ മരിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് മറ്റ് അഞ്ച് സ്ത്രീകള്‍ മരിച്ചത്. 52 പേര്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ 15 പേര്‍ അത്യാസന്ന നിലയിലാണ് എന്ന് ആണ് റിപ്പോർട്ടുകൾ .
അതേസമയം സംഭവത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. കമാല്‍പ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബിലാസ്പൂരിലും താഖത്പൂരിലുമാണ് ശനിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രാലയം വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്.