സംസ്ഥാനത്തെ ഇ-മാലിന്യം കിലോഗ്രാമിന് അഞ്ചുരൂപ നല്‍കി ക്ലീന്‍ കേരള കമ്പനി ശേഖരിക്കും

single-img
30 October 2014

CHINA E-WASTE GRAVEYARDതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും പൊതു, സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള  ഉപയോഗശൂന്യമായ ഇ-മാലിന്യം (ഇലക്ട്രോണിക് ഉപകരണങ്ങള്‍) കിലോഗ്രാമിന് അഞ്ചുരൂപ നല്‍കി ക്ലീന്‍ കേരള കമ്പനി ശേഖരിക്കും. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തിയതായും നവംബര്‍ 4ന് പദ്ധതി തുടങ്ങുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.

സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഹൈദരാബാദില്‍ റീസൈക്ലിങ് യൂണിറ്റുള്ള പാലക്കാട് എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറും. ഇതിനായുളള ധാരണാപത്രത്തില്‍ ക്ലീന്‍ കേരള കമ്പനി എം.ഡി. കബീര്‍ ബി. ഹാറൂണും എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ ലിമിറ്റഡ് സി.ഇ.ഒ. ജോണ്‍ റോബര്‍ട്ടും ഒപ്പുവെച്ചിട്ടുണ്ട്.

വീടുകളില്‍നിന്നുള്ള മാലിന്യം ശേഖരിക്കാന്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തും. എന്‍ജിനിയറിങ് കോളേജ്, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആറുമാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ വാഹനം എത്തിക്കാന്‍ സൗകര്യമുണ്ടാക്കും. ഇതിനായി മൊബൈല്‍ ഇ-മാലിന്യ ശേഖരണ വാഹനം സജ്ജമാക്കും. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണമായി ഇ-മാലിന്യം ശേഖരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ഓഫീസുകളുടെ ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

ഉപയോഗശൂന്യമായ റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയ്ന്റര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടി.വി, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ഇ-മാലിന്യത്തില്‍ ഉള്‍പ്പെടും. സി.എഫ്.എല്‍. ഉള്‍െപ്പടെയുള്ള ബള്‍ബുകള്‍, മറ്റ് പ്രകാശിക്കുന്ന ഉത്പന്നങ്ങള്‍, സി.ഡി തുടങ്ങിയവ ഇ-മാലിന്യത്തിനൊപ്പം കൊണ്ടുവന്നാല്‍ ക്ലീന്‍ കേരള കമ്പനി സൗജന്യമായി ശേഖരിക്കും.

നഗരസഭാ പരിധിയിലുള്ള മാലിന്യങ്ങള്‍ നഗരസഭകളിലെ ഒരു കേന്ദ്രത്തിലോ കോര്‍പ്പറേഷനുകളില്‍ ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളിലോ സൂക്ഷിക്കാം. കൂടാതെകുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെയും ശേഖരണത്തിനായി നഗരസഭകള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നിട്ട് ക്ലീന്‍കേരള കമ്പനിയെ അറിയിക്കണം.

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇ-മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത് ശേഖരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്തെ നഗരസഭകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചുവരികയാണ്.