ബി.എസ്.എഫ് വെടിവെപ്പിൽ നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു
ഇസ്ലാമാബാദ്: നുഴഞ്ഞുകയറ്റക്കാരന്‍ ബി.എസ്.എഫ് ജവാന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാനിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് തങ്ങളുടെ പ്രതിഷേധം പാകിസ്ഥാന്‍ അറിയിച്ചത്.
ഷകര്‍ഗഡില്‍ പുല്ലുവെട്ടുന്നതിനിടെ അറിയാതെ അതിര്‍ത്തി കടന്നവര്‍ക്കു നേരെ തഷ്പുര പോസ്റ്റിലെ ബി.എസ്.എഫ് ജവാന്മാര്‍ മുന്നറിയിപ്പില്ലാതെ വെടിവെച്ചെന്ന് പാകിസ്ഥൻ ആരോപിച്ചു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ പിന്നീട് ബി.എസ്.എഫിന്റെ കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നുവെന്നും പാകിസ്ഥാന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
അറിയാതെ അതിര്‍ത്തി കടന്ന ഇന്ത്യന്‍ ജവാനെ പാകിസ്ഥാന്‍ സൈന്യം സുരക്ഷിതമായി തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് ബി.എസ്.എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.