കേന്ദ്രമന്ത്രിമാർക്ക് ‘അച്ചേ ദിൻ’;മോദി സർക്കാർ അധികാരത്തിലേറി അഞ്ച് മാസത്തിനുള്ളിൽ കേന്ദ്രമന്ത്രിമാരിലെ കോടിപതികളുടെ എണ്ണത്തില്‍ വര്‍ധന
മോദി സർക്കാർ അധികാരത്തിലേറി അഞ്ച് മാസത്തിനുള്ളിൽ കേന്ദ്രമന്ത്രിമാരിലെ കോടിപതികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം ഏ.ഡി.ആർ(അസോസിയേഷൻ ഫോർ ഡെമൊക്രാറ്റിക് റീഫോം)പുറത്ത് വിട്ടകണക്കുകളാണിത്. കേന്ദ്രമന്ത്രിമാരിൽ പലരും തങ്ങളുടെ മൊത്തത്തിലുള്ള സ്വത്ത് വിവരം പുറത്ത് വിട്ടിട്ടില്ലെന്നും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് അവ്യക്തമായ കണക്കുകളാണെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്ന് ഏ.ഡി.ആർ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ജിതേന്ദ്ര സിങ്ങ്, വികെ സിങ്ങ്, ആനന്ദ് കുമാർ, ശ്രീപദ് നായിക്, ഹർഷ് വർദ്ധൻ, വെങ്കയ്യ നായിടു, സുഷമാ സ്വരാജ് എന്നിവർ തങ്ങളുടെ സ്വത്തിന്റെ മൊത്തത്തിലുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷൻ കമ്മീഷനേയോ ഇപ്പോൾ പി.എം.ഒക്കോ നൽകിയിട്ടില്ലെന്നും. ഏ.ഡി.ആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മോദി സർക്കാരിലെ 45 മന്ത്രിമാരിൽ 41 പേരും കോടീശ്വരന്മാരാണ്.
ഇതിൽ റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ സ്വത്ത് അഞ്ചുമാസത്തിനുള്ളിൽ പത്തുകോടിയായയാണ് വർധിച്ചത്. മെയ് മാസം പ്രധാനമന്ത്രിയുടെ ഓഫീസിൽ നൽകിയ കണക്കുകൾ പ്രകാരം 9.99 കോടി രൂപയായിരുന്നു സ്വത്ത് ഒക്ടോബറിലെ കണക്ക് അനുസരിച്ച് അത് 20.35 കോടി രൂപയായി.
എന്നാൽ ഇതിന് സദാനന്ദ ഗൗഡയുടെ വിശദീകരണം മന്ത്രിയായശേഷം താൻ ലോണെടുത്ത് വാങ്ങി വസ്തുവിന്റെ വിലകൂടി കണക്കാക്കിയതുകൊണ്ടാണ് ഈ വർധനയുണ്ടായതെന്നാണ്.
വ്യവസായ മന്ത്രി പി.രാധാകൃഷ്ണന്റെ സ്വത്ത് മൂന്നുകോടിയോളം വർധിച്ചു. നേരത്തെ 4.09 കോടിയിയായിരുന്നത് ഇപ്പോൾ 7.07 കോടിയായാണ് വർധിച്ചത്. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ സ്വത്തിന് ഒരുശതമാനം വർധനവുണ്ടായി. 13.02 കോടിയായിരുന്ന സ്വത്ത് അഞ്ചുമാസം കൊണ്ട് 14.03 കോടിയായി മാറി.
മന്ത്രിസഭാംഗങ്ങളിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ സ്വത്തുക്കളുണ്ടായത് സാമൂഹിക നീതി വകുപ്പ് മന്ത്രി തവാർ ചന്ദ് ഗെലോട്ടിനാണ്. കഴിഞ്ഞരണ്ടുവർഷത്തിനിടെ 323 ശതമാനമാണ് സ്വത്തിൽ വർധനയുണ്ടായത്.
2012-ൽ രാജ്യസഭാംഗമായ ഗെലോട്ടിന്റെ സ്വത്ത് 86.12 ലക്ഷം രൂപയായിരുന്നു. ഒക്ടോബറിലെ കണക്ക് പ്രകാരം അത് 3.64 കോടി രൂപയാണ്. കൽക്കരി മന്ത്രി പിയൂഷ് ഗോപാലിന്റെ സ്വത്ത് 212 ശതമാനവും വർധിച്ചു. പിയൂഷിന്റേത് 30.34 കോടിയിൽ നിന്ന് 64.31 കോടിയായി വർധിച്ചു.
രാജ്യത്ത് കോടിപതികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ്, രാജ്യത്തെ സാമ്പത്തിക അസമത്വത്തിലേക്ക് നയിക്കുമെന്ന് സാമ്പത്തിക വിധഗ്ദർ അഭിപ്രായപ്പെടുന്നു.