1970 ലെ ലോക സമ്പന്നനായ നെല്‍സണ്‍ ബങ്കര്‍ അന്തരിച്ചു
1970കളില്‍ 1600 കോടി ഡോളര്‍ ആസ്തി, ലിബിയയില്‍ 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം, ലോകമൊട്ടാകെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം, ആയിരം പന്തയക്കുതിരകള്‍ എന്നിവയുടെയെല്ലാം അധിപനായിരുന്ന മുന്‍ ലോക സമ്പന്നന്‍ നെല്‍സണ്‍ ബങ്കര്‍ ഹണ്ട് (88) ഡാളസിലെ വൃദ്ധസദനത്തില്‍ വെച്ച് മരിച്ചു.
അമേരിക്കയിലെ ടെക്‌സസില്‍നിന്നുള്ള എണ്ണ പ്രഭുവായി അറിയപ്പെട്ടിരുന്ന ഹണ്ടിന്റെ പിതാവ് എച്ച്.എല്‍ ഹണ്ടിന് മൂന്ന് സ്ത്രീകളിലായി 14 മക്കളുണ്ടായിരുന്നു. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫി അധികാരത്തിലേറിയശേഷം ലിബിയയിലെ എണ്ണപ്പാടങ്ങള്‍ ഇദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത് ദേശസാത്കരിച്ചു. ഇതാണ് ആദ്യമായി ഇദ്ദേഹത്തെ സാമ്പത്തികമായി തളര്‍ത്തിയത്.
എന്നാല്‍ അതില്‍ കീഴടങ്ങാന്‍ കുട്ടാക്കാതെ വെള്ളിവ്യാപാരത്തിലേക്ക് തിരിഞ്ഞ ഹണ്ട്, ലോകത്തെ വെള്ളിവ്യാപാരത്തിന്റെ പകുതിയോളം നിയന്ത്രിക്കുന്ന വ്യക്തിയായി വളര്‍ന്നു. 1980കളില്‍ വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ ഹണ്ടിന്റെ സമ്പാദ്യം അഞ്ചിലൊന്നായി ചുരുങ്ങുകയും ഇതിനൊപ്പം എണ്ണ വിലകൂടി കുറഞ്ഞതോടെ ഹണ്ട് സാമ്പത്തികമായി തകരുകയും ചെയ്തു.
വ്യവസായ തകര്‍ച്ചയെ തുടര്‍ന്ന് വമ്പന്‍ കടബാധ്യതയും കേസും കോടതി നടപടികളും നേരിടേണ്ടി വരികയുംചെയ്തു. 1989ല്‍ ഹണ്ട് പാപ്പരായി. പിന്നീട് ഡാളസിലെ ചെറിയ വീട്ടിലായിരുന്നു താമസം. അവസാനകാലത്ത് ഒരു വൃദ്ധസദനത്തില്‍ അള്‍ഷൈമേഴ്‌സ് രോഗം ബാധിച്ചാണ് മരിച്ചത്.