നിയമസഭ തിരഞ്ഞെടുപ്പ്:ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് വന്‍വിജയം,കോണ്‍ഗ്രസിന് തിരിച്ചടി
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബിജെപിക്ക് വന്‍വിജയം .ഹരിയാനയിൽ 50 സീറ്റുമായി ബി.ജെ.പി കേവലഭൂരിപക്ഷം നേടി.ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ എന്‍ എല്‍ ഡി) 19 സീറ്റുകളിലും കോണ്‍ഗ്രസ് 15 സീറ്റുകളിലും വിജയിച്ചു.
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ 122 സീറ്റുകള്‍ ബി ജെ പി വിജയിച്ചു. ശിവസേന 63 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 42 സീറ്റിലും എന്‍ സി പി 41 സീറ്റിലും വിജയിച്ചു.അതേസമയം ഇരുസംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.15 വര്‍ഷം മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ഉപേക്ഷിച്ച് മത്സരിച്ചപ്പോള്‍ രണ്ട് കൂട്ടരും തിരിച്ചടിയേറ്റ് അധികാരത്തില്‍നിന്ന് പുറത്തായി.
82 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ വിജയിക്കാനായത് പകുതി സീറ്റുകള്‍മാത്രം. അതേസമയം 62 സീറ്റുണ്ടായിരുന്ന എന്‍.സി.പിക്ക് തങ്ങളുടെ കോട്ടകളില്‍ കാര്യമായ വിള്ളല്‍ വീഴാതെ കാക്കാനായി. മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹിക്കുന്ന എന്‍ സി പി അതിനുവേണ്ടി ബി ജെ പി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുള്ളത്.ഹരിയാണയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിലും വലിയ വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയത്.