കശ്മീർ വെള്ളപ്പൊക്കം മേഘയെ വീട്ടിലെത്തിച്ചു; ഭിക്ഷാടന സംഘമാണ് ആറുവയസ്സുകാരിയെ തട്ടിക്കോണ്ട് പോയത്
ശ്രീനഗര്‍: കശ്മീരില്‍ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്ക് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടിരുന്നു, എന്നാൽ മുംബൈയിലെ ആറ് വയസ്സുകാരി മേഘയ്ക്ക് സ്വന്തം നാട്ടിലേക്കും വീട്ടുകാരിലേക്കും മടങ്ങിയെത്താന്‍ കാരണമായതോ ഇതേ വെള്ളപ്പൊക്കം തന്നെ.
ഒരു വര്‍ഷം മുമ്പാണ് ബാന്ദ്രയിലെ വീട്ടില്‍നിന്ന് മേഘയെ അജ്ഞാതർ തട്ടിക്കൊണ്ടുപോകുന്നത്. അവിടുന്ന് ശ്രീനഗറിലെത്തിച്ച കുട്ടിയെ ഭിക്ഷാടനം നടത്താന്‍ അവർ നിര്‍ബന്ധിച്ചു. നസീര്‍ മുഹമ്മദ് എന്നയാളാണ് തന്നെ ശ്രീനഗറിലെത്തിച്ചതെന്ന് മേഘ്‌ന പറയുന്നു. ഇയാള്‍ എപ്പോഴും തന്നെ അടിക്കുമായിരുന്നു. ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭിക്ഷാടനം നടത്തിയ ശേഷമാണ് ശ്രീനഗറിലെത്തിയത്. ശ്രീനഗറിലും സോപോറിലും ഭിക്ഷാടനം നടത്തിയെന്ന് മേഘ്‌ന പറയുന്നു
കഴിഞ്ഞ മാസം കശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അവളെ ദാല്‍ ഗേറ്റ് പ്രദേശത്തെ ഒരു മതപഠനശാലയ്ക്ക് മുമ്പില്‍ ഭിക്ഷാടന മാഫിയ ഉപേക്ഷിച്ചു. സെപ്തംബര്‍ അവസാനം ഒരു ദര്‍ഗയ്ക്ക് സമീപം ഭക്ഷണത്തിനായി കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടിയെ കണ്ട അബ്ദുള്‍ റഷീദ് ഷെയ്ഖ്. കുട്ടിക്ക് ഭക്ഷണം നൽകിയ ശേഷം അവളുടെ പേരും മാതാപിതാക്കളെക്കുറിച്ചും ചോദിച്ചറിഞ്ഞു. തുടർന്ന് അബ്ദുള്‍ റഷീദ് അവളെ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വനിതാ പോലീസുകാരില്ലാതിരുന്നതിനാല്‍ മറ്റൊരു സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ അവളെ അബ്ദുള്‍ റഷീദ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളുടെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം അവള്‍ കഴിഞ്ഞു. മേഘയുടെ മാതാപിതാക്കളെ കണ്ടെത്താൻ വേണ്ടി ട്രാവല്‍ ഏജന്‍സി നടത്തുന്ന പര്‍വേശിന്റെ നിര്‍ദേശാനുസരണം മേഘയുടെ വിശദാംശങ്ങള്‍ ചേര്‍ത്ത് ഫെയ്‌സ്ബുക്കില്‍ വിവരം പോസ്റ്റ് ചെയ്തതിരുന്നു.
നേരത്തെ കുട്ടിയെ കാണാതായതു സംബന്ധിച്ച് മാതാപിതാക്കള്‍ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസാണ് ഫെയ്‌സ്ബുക്കിലെ കുട്ടിയുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ് മാതാപിതാക്കളെ വിവരം അറിയിച്ചു. മേഘയുടെ മുത്തച്ഛന്‍ രമേഷ് മദന്‍ ടാക്കൂര്‍ ശ്രീനഗറിലെത്തി മേഘയെ കൂട്ടി മുംബൈയിലേക്ക് മടങ്ങി.