ഉസാമ ബിൻ ലാദന്റെ മൃതശരീരം 300 പൗണ്ട് ഇരുമ്പ് ചങ്ങല ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ വെച്ച് കടലിലേക്ക് താഴ്ത്തി
ഉസാമ ബിൻ ലാദന്റെ മൃതശരീരം കടലിൽ മറവ് ചെയ്തതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി പുസ്തകം. ലാദന്റെ ശരീരം 300 പൗണ്ട് ഇരുമ്പ് ചങ്ങല ഉൾകൊള്ളുന്ന ഭീമൻ ബാഗിൽ വെച്ച ശേഷമാണ് കടലിൽ താഴ്ത്തിയതെന്ന് പുസ്തകത്തിൽ പറയുന്നു. മുൻ സിഐഎ ഡയറക്ടർ ലിയോൺ പനെറ്റയുടെ “വൊർത്തി ഫൈറ്റ്സ്: എ മെമോയിർ ഓഫ് ലീഡർഷിപ്പ് ഇൻ വാർ അന്റ് പീസ്” എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
2011 മെയ് 2ന് കൊല്ലപ്പെട്ട ഉസാമയുടെ മൃതശരീരം സൈനിക വിമാനത്തിൽ കയറ്റി വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസണിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ഇസ്ലാം മതാചാര പ്രകാരമുള്ള മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഉസാമയുടെ മൃതശരീരം 300 പൗണ്ട് ഇരുമ്പ് ചങ്ങല നിറച്ച കറുത്ത ബാഗിനുള്ളിൽ വെച്ചു.
ഈ ബാഗിനെ മേശപ്പുറത്ത് വെച്ച് നിരക്കി കടലിലേക്ക് തള്ളിയിടുകയായിരുന്നു. ബാഗ് വളരെ വേഗം വെള്ളത്തിലേക്ക് താഴ്ന്ന പോവുകയും, മേശ വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങി വരുകയും ചെയ്തെന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ പുസ്തകത്തിൽ ഉസാമ ബിൻ ലാദന്റെ മൃതശരീരം കടലിന്റെ ഏതു ഭാഗത്താണ് മുക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.