കശ്‍മീർ പ്രളയം:ക്രിക്കറ്റ് ലോകത്തും ആശങ്ക ഉണ്ടാക്കുന്നു
കശ്‍മീരില്‍ ദുരന്തം വിതച്ചു തുടരുന്ന പ്രളയം ക്രിക്കറ്റ് ലോകത്തും ആശങ്ക ഉണ്ടാക്കുന്നു . കശ്‍മീര്‍ പ്രളയത്തില്‍ മലയോളം ഉയര്‍ന്ന വെള്ളം ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തിനു ഉപയോഗിക്കുന്ന വില്ലോ മരങ്ങള്‍ അപ്പാടെ നശിപ്പിച്ചു.ഇത് ആണ് ക്രിക്കറ്റ് ലോകത്തും ആശങ്ക ഉണ്ടാക്കുന്നത് . കോടിക്കണക്കിനു രൂപ വിലമതിക്കുന്ന മരങ്ങള്‍ പ്രളയജലത്തോടൊപ്പം ഒഴുകിപ്പോയി.
ഇതേത്തുടര്‍ന്ന് ജലന്ധറിലേയും മീററ്റിലേയും ക്രിക്കറ്റ് ബാറ്റ് നിര്‍മാണശാലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. എന്നാല്‍ ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ബാധിക്കില്ല. രാജ്യാന്തര താരങ്ങള്‍ക്കുള്ള ബാറ്റുകള്‍ ഇംഗ്ലീഷ് വില്ലോ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇംഗ്ലീഷ് വില്ലോ ബാറ്റുകള്‍ക്ക് 5000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം , കശ്‍മീരി ബാറ്റുകള്‍ 3000 രൂപ മുതല്‍ ലഭിക്കും.
അതുകൊണ്ട് തന്നെ കശ്മീരി വില്ലോ മരങ്ങളുടെ നാശം ആഭ്യന്തര ക്രിക്കറ്റ് വിപണിയെ ആയിരിക്കും പ്രധാനമായും ബാധിക്കുക. വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റിലെ മത്സരങ്ങളുടെ ആവേശം ബാറ്റ് വിപണിയെ കൂടുതല്‍ അനുകൂലമാക്കും എന്ന പ്രതീക്ഷയിലിരിക്കെയാണ് പ്രകൃതിയുടെ ഈ തിരിച്ചടി. 200 ലധികം യൂണിറ്റുകളാണ് കശ്മീര്‍ താഴ്‌വരയില്‍ കുടില്‍ വ്യവസായമായി ബാറ്റ് നിര്‍മ്മാണം നടത്തുന്നത്. 10 കോടി രൂപയോളം വാര്‍ഷിക വരുമാനം ഇവിടത്തെ മൊത്തം യൂണിറ്റുകള്‍ക്കുണ്ട്.
കശ്മീരിലെ ബാറ്റ് വ്യാപാരികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേരിട്ടാണ് കൊല്‍ക്കത്തയിലും ഹൈദരാബാദിലും ജയ്പൂരിലുമെല്ലാം ബാറ്റ് വില്‍പ്പന നടത്തുന്നത്. കശ്മീരിനെ ആശ്രയിച്ച് ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് അരലക്ഷത്തോളം തൊഴിലാളികളാണ്. ആഭ്യന്തര തലത്തില്‍ മാത്രം ഏകദേശം നൂറു കോടിയോളം വാര്‍ഷിക വരുമാനമാണ് ബാറ്റ് വിപണിക്കുള്ളത്.