സർക്കാർ വിരുദ്ധ പ്രക്ഷോഭം:പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോറിലേക്ക് മാറി
പാകിസ്ഥാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളഞ്ഞതോടെ, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോറിലേക്ക് മാറി. അതേസമയം ലാഹോറിൽ ഷെരീഫ് താമസിക്കുന്ന വീട്ടിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി.
നേരത്തെ ഇസ്ളാമാബാദിലെ ഔദ്യോഗിക വസതിയ്ക്ക് മുൻപിൽ സമരം നടത്തിയ പ്രക്ഷോകരുമായി പൊലീസ് ഏറ്റുമുട്ടിയതോടെയാണ് ലാഹോറിലേക്ക് മാറാൻ ഷെരീഫ് നിർബന്ധിതനായത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ എട്ടു പേർ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു.
പരിക്കേറ്റവരിൽ പൊലീസുകാരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാൻ അവാമി തെ്ഹരീക്, പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് എന്നീ പാർട്ടികളാണ് പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭകാരികൾ നവാസ് ഷെരീഫിന്റെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിവയ്പ് നടത്തിയത്. നൂറോളം പ്രക്ഷോഭകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
അതിനിടെ നവാസ് ഷെരീഫിനെതിരെ കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ഭീഷണി മുഴക്കി.