സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം
ലണ്ടന്‍: സന്നാഹ മത്സരത്തിലും ബാറ്റിംഗ് നിരതകർന്നെങ്കിലും ബൗളർമാർ ഇന്ത്യയെ കാത്തു. ആദ്യ ബാറ്റിംഗിനിറങ്ങി 44.2 ഓവറില്‍ 230 റണ്‍സുമായി ഇന്ത്യ എല്ലാവരും പുറത്താകുകയായിരുന്നു. ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരക്കു മുന്നോടിയായി പ്രാദേശിക ക്ളബായ മിഡ്ല്‍സെക്സുമായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിനാണ് ഉജ്ജ്വല വിജയം കുറിച്ചത്.
വിരാട് കോഹ്ലിയും അമ്പാടി റായിഡുവുമൊഴികെ ബാറ്റിങ്ങില്‍ എല്ലാവരും പരാജയമായിരുന്നു. 14 പന്ത് നേരിട്ട് എട്ടു റണ്‍ മാത്രം നേടിയ ശര്‍മയെ ഫിന്നിന്‍െറ പന്തില്‍ ഗുര്‍ജിത് സന്ധുവാണ് പിടികൂടിയത്. ശിഖര്‍ ധവാന്‍ 10ഉം അജിന്‍ക്യ രഹാനെ 14ഉം രവീന്ദ്ര ജഡേജ ഏഴും റണ്‍സെടുത്ത് പുറത്തായി. 75 പന്തുകളില്‍ 71 റണ്‍സെടുത്ത കോഹ്ലിയെ രവി പട്ടേല്‍ പുറത്താക്കുമ്പോള്‍ ടീം സാമാന്യം ഭേദപ്പെട്ട സ്കോറിലത്തെിയിരുന്നു. മലയാളി പ്രതീക്ഷയായ സഞ്ജു സാംസൺ ആറു റണ്ണെടുത്താണ് മടങ്ങിയത്. മിഡില്‍സെക്സ് ബൗളിങ്ങില്‍ 32 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത് ഒലി റെയ്നര്‍ തിളങ്ങി. രവി പട്ടേല്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഗുര്‍ജിത്ത് സന്ധു, ജെയിംസ് ഹാരിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍ സെക്സിന്‍െറ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ പതിച്ചുകൊണ്ടിരുന്നത് ഇന്ത്യന്‍ വിജയം അനായാസമാക്കി. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളിങ്ങിന് വെല്ലുവിളി ഉയര്‍ത്താന്‍ ആതിഥേയര്‍ക്കായില്ല. 20 റണ്‍സുമായി റയാന്‍ ഹിഗിന്‍സും ജെയിംസ് ഹാരിസുമാണ് മിഡില്‍സെക്സിന്‍െറ ടോപ് സ്കോറര്‍മാര്‍.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ കാരൺശര്‍മയാണ് മികവു പുലര്‍ത്തിയത്. 4.5 ഓവര്‍ മാത്രം പന്തെറിഞ്ഞ ശര്‍മ 14 റണ്‍സ് വിട്ടുനല്‍കി വിലപ്പെട്ട മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.