ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരേ വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍

single-img
12 August 2014

Balachandra Menonപുതിയ സിനിമ സംവിധാനം ചെയ്യാനിരിക്കെ ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ ബാലചന്ദ്രമേനോന്‍. അശ്ലീല പദപ്രയോഗങ്ങളും മറച്ചു വയ്‌ക്കേണ്ട വസ്തുക്കളുടെ മറയില്ലാത്ത പ്രദര്‍ശനവുമാണെന്ന് പരിഹസിച്ചാണ് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംവിധായകര്‍ക്ക് അടിവസ്ത്രങ്ങളോട് അടങ്ങാത്ത അഭിനിവേശമാണെന്നും അധോവായു വരെ ഹാസ്യമായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന്റെ വാളിന്റെ സ്ഥാനം അടിവസ്ത്രം ഏറ്റെടുത്തതായും അദ്ദേഹം പരിഹസിക്കുന്നു.

അടുത്തകാലത്ത് റിലീസ് ചെയ്ത മലയാളസിനിമയില്‍ നായകന്‍ കാമുകിയോടുള്ള ധാര്‍മ്മികരോഷം തീര്‍ക്കുന്നത് താന്‍ ധരിച്ചിരിക്കുന്ന ജെട്ടി ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണെന്നും ഇത് സെന്‍സര്‍ ബോര്‍ഡിന്റെ നോക്കുകുത്തി മനോഭാവം വെളിവാക്കുന്നതാണെന്നും ബാലചന്ദ്രമേനോന്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയ രംഗങ്ങളില്‍ പോലും അധോവായുവിനെ കൊണ്ടു വന്ന് സംവിധായകര്‍ പ്രണയത്തിന്റെ പവിത്രതയെ തകര്‍ത്തുവെന്നും മേനോന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹലോ ഫേസ്ബൂക് സുഹൃത്തുക്കളെ…

ഇവിടെ കുറച്ചു നെറ്റ് പ്രോബ്ലെംസ് ഉണ്ട്…കേൾക്കാമോ ?

എനിക്കറിയാം ഞാൻ എവിടെപ്പോയി എന്നാവും നിങ്ങൾ കരുതിയിട്ടുണ്ടാവുക. പറയാം …..

തിയേറ്ററിൽ പോയി എല്ലാ സിനിമകളും കാണാൻ എനിക്ക് സാധിക്കാറില്ല. എന്നാൽ അധികം താമസിക്കാതെ എന്റെ വക ഒരു സിനിമ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് കൊണ്ട് തിയേറ്ററിൽ വന്നു പോകുന്ന എല്ലാ സിനിമകളും കാണാമെന്നു കരുതി. മനസ്സിൽ ആലോചിച്ചതേയുള്ളൂ , കടുത്ത സിനിമാപ്രേമികളായ ഗോപാലകൃഷ്ണനും രാധാകൃഷ്ണനും ലോറിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ തിയേറ്ററിൽ വന്നു പോയ സിനിമകളുടെ ഒരു “ലോഡ് ” സീഡികൾ എന്റെ മുന്നിൽ കൊണ്ടിട്ടിട്ടു പോയി. മടിയന്റെ മുന്നിൽ ഒരു ചാക്ക് അരി എണ്ണി ത്തീർക്കാൻ ഏല്പ്പിച്ചത് പോലെ. ആ യജ്ഞത്തിൽ മുഴുകിയതുകൊണ്ടാണ് നിങ്ങൾ എന്നെ ഒന്ന് മിസ്സ്‌ ചെയ്തത്. സിനിമ കണ്ട എന്റെ അനുഭവം ഒന്ന് അറിയണ്ടേ ? ദാ , പറയുന്നു…..

നവാഗതരുടെ സിനിമകളാണ് കൂടുതലും. .ഒന്നെനിക്ക് ബോധ്യമായി. സാങ്കേതികമായി നാം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ദ്രിശ്യാവിഷ്ക്കാരത്തിൽ കിണഞ്ഞും പിണഞ്ഞും ഒത്തിരി ബുദ്ധിമുട്ടി യിട്ടുണ്ട് .അഭിനന്ദിക്കാതെ തരമില്ല .എന്നാൽ പ്രേഷകരുടെ സൊസൗന്ദര്യാസ്വാദനത്തിന്റെ വിലയിരുത്തലിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. കുടുംബമാണ് നാം ജീവിക്കുന്ന സമൂഹത്തിന്റെ അടിത്തറയെങ്കിലും അങ്ങിനെ ഒരു കാഴ്ചപ്പാട് പലതിലും കണ്ടില്ല. സിനിമയ്ക്ക് എന്തും വിഷയമാകാം എന്ന് ഞാനും സമ്മതിക്കുന്നു. എന്നാൽ നാം സമൂഹജീവിയായതുകൊണ്ടും സിനിമ കുടുംബമായിട്ട് ആസ്വദിക്കുന്ന ഒരു കലാരൂപമായതുകൊണ്ടും നാം കുറച്ചു ശ്രദ്ധിക്കണമെന്ന് എനിക്ക് തോന്നി…ക്ഷമിക്കുക…

ഒന്ന് പറഞ്ഞോട്ടെ ….ആരേലും പെട്ടന്ന് വീട്ടിൽ കയറി വന്നാൽ ചുറ്റുവട്ടത്തു പരിസരത്തിൽ എവിടേലും അടിവസത്രങ്ങളോ വേണ്ടാത്ത മുഷിഞ്ഞ തുണിയോ കിടന്നാൽ എടുത്തു മാറ്റിയാണ് നമ്മൾ ആഗതനെ സ്വീകരിക്കുക. ഇവിടെ ഞാൻ കണ്ട പല നവാഗതർക്കും ജെട്ടി എന്ന അടിവസ്ത്രം ഒരു വികാരമായിക്കണ്ടു. സ്കൂളിൽ പോകുന്ന കുട്ടി അമ്മയോടു കയർക്കുംബോൾ ‘ഇന്നത്തെ കാലത്ത് ആരേലും ജെട്ടിയിടുമോ?’ എന്ന് ചോദിക്കുന്നതിലുള്ള തമാശ പിടികിട്ടുന്നില്ല. അടുത്തകാലത്ത്‌ റിലീസ് ചെയ്ത മറ്റൊരു മലയാളസിനിമയിൽ നായകൻ കാമുകിയോടുള്ള ധാർമ്മികരോഷം തീർക്കുന്നത് താൻ ധരിച്ചിരിക്കുന്ന ജെട്ടി ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് .വടക്കൻ വീരഗാധാചിത്ര്ങ്ങളിലെ വാളിന്റെ സ്ഥാനം ജെട്ടി ഏറ്റെടുത്തു എന്നാണോ സെൻസർ ബോർഡ്‌ അവരുടെ കർമ്മത്തിലൂടെ വെളിവാക്കുന്നത്….നോക്കുകുത്തി സ്ഥാപനം ആവുന്നതിനും ഒരു അതിരില്ലേ!

കണ്ട ഒട്ടു മിക്ക സിനിമകളിലും കക്കൂസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നന്നായി പ്രതിപാദിക്കുന്നതു കാണാം. അപ്പിയിടുക എന്ന് കേട്ട് മതിയായില്ലെങ്കിൽ തൂറണം എന്ന് തന്നെ പറയുന്നതിൽ ഒരു മടിയുമില്ല തന്നെ.. അധോവായു അല്ലെങ്കിൽ കീഴ്ശ്വാസം പല സിനിമകളിലും സുലഭമാണ്. സാധാരണ സിനിമയിലെ വില്ലൻ നമ്മെ പേടിപ്പിക്കുന്നത് തോക്കിലൂടെ വെടി പൊട്ടിച്ചാണ് ,എങ്കിൽ ഇവിടെ ഒരു തടിയൻ വില്ലൻ അധോവായു ശബ്ദം കൊണ്ടാണ് ആ കർമ്മം നിറവേറ്റുന്നത്. പരിപാവനമായ പ്രേമ രംഗത്തിന്റെ തീവ്രതയിൽ നായിക ഉറക്കത്തിൽ നിന്ന് ഉണരുന്നത് തന്നെ കാമുകന്റെ കൂട്ടത്തിൽ ഒരുവന്റെ അധോവായുവിന്റെ ദുര്ഗന്ധം സഹിക്ക വയയാതെയാണ് …..തീരുന്നില്ല, മലീമസമായ ആവിഷ് ക്കാരങ്ങൾ …..ഊണ് മേശക്കരികിൽ ചവച്ചുകൊണ്ട് സംസാരിച്ചു കേട്ട് മടുത്തുവെങ്കിൽ കക്കൂസിലിരുന്നു കർമ്മം നടത്തുംബോൾ ഉള്ള ഹാവഭാവങ്ങളും ഒരു ചിത്രത്തിൽ കാട്ടിയിരിക്കുന്നു……സബാഷ് സെൻസർ ബോർഡ്‌!!!

ഇത് കഷ്ട്ടമാണ് ..

സഹിക്കാവുന്നതിനും അപ്പുറമാണ് ….

ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ?

ചുറ്റുവട്ടം അടിച്ചു വൃത്തിയാക്കിയാൽ ശുചിത്വ കേരളം ഉണ്ടാവും ….എന്നാൽ മനുഷ്യമനസ്സിൽ മാലിന്യം അടിഞ്ഞുകൂടാതിരിക്കാൻ സെൻസർ ബോർഡ്‌ തന്നെ തീരുമാനിക്കണം …ഇങ്ങനെ പോയാൽ അധികം താമസിക്കാതെ നമ്മൾ കക്കൂസ് സ്വീകരണമുറി ആക്കേണ്ടിവരും.

ഇനി അധികം സീഡികൾ കാണാതിരിക്കുന്നതാണു നല്ലത് എന്ന് തോന്നുന്നു. ഗോപാലകൃഷ്ണനും മറ്റേ കൃഷ്ണനും ഇനിയുള്ള സീഡികൾ എടുത്തുകൊണ്ടു പോകട്ടെ അല്ലെ?

മഴ കാരണം നെറ്റ് വളരെ പ്രശ്നത്തിലാ..തീരെ കേള്ക്കാൻ പറ്റുന്നില്ല ….ഇപ്പോൾ നിർത്തട്ടെ …ബൈ