ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യാസ് തോമസിനെയും റുക്‌സാനയെയും വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു
ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യാസ് തോമസിനെയും റുക്‌സാനയെയും തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി ആണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത് .
എന്നാൽ കേസില്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ബിന്ധ്യയും റുക്സാനയും പറഞ്ഞു. കേസ് പൊലീസ് വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു. രാവിലെ 9.15 ന് തുടങ്ങി മൂന്നുമണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
പിന്നീട് നെടുമങ്ങാട് കോടതിയില്‍ ഇരുവരെയും ഹാജരാക്കും. രവീന്ദ്രന്റെ ആത്മഹത്യയില്‍ ബിന്ധ്യയ്ക്കും റുക്‌സാനയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വെഞ്ഞാറമൂട് സി.ഐ പറഞ്ഞു.
നേരത്തെ ബ്ലാക് മെയില്‍ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് എറണാകുളം ഐ ജി ഓഫീസില്‍ നാടകീയമായി കീഴടങ്ങിയത്. രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും രണ്ടു ദിവസമായി ഇരുവരും ഒളിവിലായിരുന്നു.