തെക്കന്‍ ചൈനയിൽ ഉണ്ടായ ഭൂകമ്പത്തില്‍ 367 പേർ മരിച്ചു,രണ്ടായിത്തോളം പേർക്ക് പരിക്കേറ്റു
തെക്കന്‍ ചൈനയിലെ യുവാന്‍ പ്രവിശ്യാനഗരമായ ഷാടോങിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 367 പേർ മരിച്ചു. രണ്ടായിത്തോളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം നാലരയോടെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ജിഷൗ, സിചുവാന പ്രവിശ്യകളിലും ഭൂകമ്പമുണ്ടായി. എന്നാല്‍ യുനാന്‍ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ഭൂകന്പത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ഭയചകിതരായ ആളുകൾ വീടുകൾ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. വൈദ്യുതി പോസ്റ്റുകളും വാർത്താ വിനിമയ ബന്ധങ്ങളും തകർന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ഭൂകന്പത്തിൽ റോഡ് തകർന്നതും ഗതാഗത തടസത്തിന് ഇടയാക്കി.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പമായിരുന്നു ഇതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന വീടുകളിലും കെട്ടിടങ്ങളിലും പെട്ടവരെ രക്ഷിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.
ഭൂകമ്പത്തില്‍ 26 പേര്‍ മരിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ തൊട്ടുപിന്നാലെ മരണം 150 ആയതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ 2008-ല്‍ ഇവിടെ ഉണ്ടായ ഭൂചലനത്തില്‍ 70,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.