ദേശീയ പതാകയ്ക്ക് 67 വയസ്
ഇന്ത്യയുടെ ദേശീയപതാക ആകാശത്ത് പാറി പറക്കാന്‍ തുടങ്ങിയിട്ട് ജൂലൈ 22-ന് അറുപത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 22 ജൂലായ് 1947 നാണ് അശോക ചക്രം പതിച്ച ത്രിവർണ്ണ പതാക നമ്മുടെ ദേശീയ പതാകയായി അംഗീകരിച്ചത്. ജര്‍മ്മനിയിലെ സ്റ്റ്യൂട്ട്ഗാര്‍ഡിൽ വെച്ച് 1907 ഓഗസ്റ്റ് 18-നാണ് മാഡം കാമ ഇന്ത്യയ്ക്കായി ഒരു പതാക ഉയര്‍ത്തിയത്. പിന്നീട് പലവട്ടം ഇന്ത്യന്‍ പതാകയ്ക്ക് മാറ്റങ്ങള്‍ സംഭവിച്ചു.
1921-ല്‍ ഇപ്പോഴത്തെ വിജയവാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ പിംഗലി വെങ്കയ്യയാണ് പച്ചയിലും ചുവപ്പിലും വീതിയേറിയ വരകളോടുള്ള ഒരു പതാക മഹാത്മാഗാന്ധിക്ക് സമ്മാനിച്ചത്. ഇവയ്ക്ക് മീതെ പുരോഗതിയുടെ അടയാളമായ ചര്‍ക്കയും വേണമെന്ന് ഗാന്ധിജി നിര്‍ദേശിച്ചുത് പ്രകാരം അത്തരമൊരു ത്രിവര്‍ണ പതാക 1931-ല്‍ കറാച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.
ഇന്ത്യയുടെ ദേശീയപതാകയായി കറാച്ചി സമ്മേളനം ഈ പതാകയെ അംഗീകരിച്ചു. തുടര്‍ന്ന് ഈ പതാക കൈയിലേന്തിയാണ് രാജ്യം സ്വാതന്ത്ര്യത്തിൽ പങ്കെടുത്തത്. പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ഒരു പുതിയ പാതക വേണമെന്ന നേതാക്കളില്‍ പലരും ആവശ്യമുന്നയിച്ചു.
എന്നാൽ ത്രിവര്‍ണപതാക മാറ്റുന്നതിനോട് ഭൂരിപക്ഷവും എതിര്‍പ്പു പ്രകടിപ്പിച്ചു അങ്ങനെ ത്രിവര്‍ണപാതകയുടെ മദ്ധ്യത്തിലുള്ള ചര്‍ക്ക ചിഹ്നത്തിനു പകരം അശോകചക്രം ഉള്‍പ്പെടുത്തി നാം ഇന്നു കാണുന്ന ദേശീയ പതാക രൂപപ്പെടുത്തി. തുടര്‍ന്ന് മൂന്നാഴ്ച്ചകള്‍ക്ക് ശേഷം ആഗസ്റ്റ് പതിനാലിന് അര്‍ദ്ധരാത്രിയില്‍ രാജ്യത്തിന്റെ് പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയത്.