28 വര്‍ഷത്തിന് ശേഷം ലോര്‍ഡ്‌സിൽ ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റ് ജയം
28 വര്‍ഷത്തിന് ശേഷം ലോര്‍ഡ്‌സിൽ ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റ് വിജയം. ഏഴ് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് 95 റണ്‍സിന്റെ വിജയം സമ്മാനിച്ചത്. 319 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 223 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം നേടിയത് .
ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിയെത്തിയ ഇംഗ്ലണ്ടിനായി റൂട്ടും പ്രയറും പ്രത്യാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. എന്നാല്‍ പ്രയറിനെ തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞ് കെണിയില്‍ പെടുത്തി ഇഷാന്ത് ഞെട്ടിച്ചു. തുടര്‍ച്ചയായി ഒരു വശത്ത് പന്തെറിഞ്ഞ ഇഷാന്ത് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ രഹാനയുടെ സെഞ്ച്വറിയും ഭുവനേശ്വര്‍കുമാറിന്റെ ആറ് വിക്കറ്റ് പ്രകടനവും ഇന്ത്യക്ക് കരുത്തായപ്പോള്‍ ബലാന്‍സിന്റെ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ട് കടം വീട്ടി. രണ്ടാം ഇന്നിങ്‌സില്‍ വിജയിയുടെ 95 റണ്‍സിനും കളിയുടെ ഗതിമാറ്റി മിന്നല്‍വേഗത്തില്‍ ജഡേജ നേടിയ 68 റണ്‍സും ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബലാന്‍സിന്റെ പോലെ ഒരു ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനായി ആര്‍ക്കും കാഴ്ചവെക്കാനായില്ല. ഏഴ് വിക്കറ്റ് പിഴുത് ഇഷാന്ത് ശര്‍മ്മ കളിയിലെ താരവുമായി.1986 ലാണ് ഇന്ത്യ ഇതിന് മുമ്പ് ലോര്‍ഡ്‌സില്‍ വിജയം കണ്ടത്.ഈ വിജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.