സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് മാറാട് കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് : കേരളം
ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സംഘര്‍ഷസാദ്ധ്യതയുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് കേരളം ജാമ്യത്തെ എതിർത്തത്.
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ജയിലിലുള്ള മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും. എല്ലാവര്‍ക്കും ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും.
63 പേരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 22 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി ഇവരുടെ ജാമ്യാപേക്ഷ 14-ന് പരിഗണിക്കും.
അതിനുമുമ്പായിട്ടാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം കോടതി തേടിയത്. ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.