കുടുംബ വഴക്ക് ഒത്തുതീർപ്പാക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന പിതാവ് മകളുടെ പരാതിയിന്മേൽ അറസ്റ്റിലായി
10 July 2014
കുടുംബ വഴക്ക് ഒത്തുതീർപ്പാക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന പിതാവ് മകളുടെ പരാതിയിന്മേൽ അറസ്റ്റിലായി. അഞ്ചാലുമ്മൂട് കണ്ടച്ചിറ സ്വദേശിയായ മധുവാണ് (42) അറസ്റ്റിലായത്.
മരംകയറ്റത്തൊഴിലാളിയായ മധുവിനെതിരെ കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മധുവിനെയും ഭാര്യയെയും പൊലീസ് വിളിപ്പിക്കുകയും പ്രശ്നം ഒത്തുതീർപ്പാക്കി ഒരുമിച്ച് ജീവിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇരുവരും വീട്ടിലേക്ക് മടങ്ങാൻ തയ്യാറായെങ്കിലും ഒപ്പമുണ്ടായിരുന്ന 14 കാരിയായ മകൾ പിതാവിനൊപ്പം പോകാനാവില്ലെന്ന് പൊലീസിനോട് പറഞ്ഞു.
തുടർന്ന് വനിതാ പൊലീസുകാർ കാര്യങ്ങൾ തിരക്കിയപ്പോൾ പിതാവ് തന്നെ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി തുറന്നു പറഞ്ഞു. ഇതേത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.