ഹിമാചല്‍പ്രദേശിൽ സിഗരറ്റിന്‍റെ ചില്ലറ വില്പന നിരോധിക്കുന്നു
ഷിംല : യുവാക്കളുടെ ഇടയിലെ പുകയില ഉപയോഗം കൂടി വരുന്ന നിലയില്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ സിഗരറ്റിന്‍റെ ചില്ലറ വില്പന നിരോധിക്കാനോരുങ്ങുന്നു. പുകയില ഉപയോഗത്താല്‍ ഉണ്ടാവുന്ന അപകട സൂചന നല്‍കുന്ന ചിത്രം സിഗരെറ്റ് ചില്ലറയായി വാങ്ങുമ്പോള്‍ അതിലുണ്ടാവുന്നില്ലയെന്ന കാരണത്താലാണ് സര്‍ക്കാരിന്റെ ഈ നടപടി. സിഗരറ്റിന്‍റെ സമഗ്രനികുതി നിലവിലെ 36% നിന്നും 50% ആയി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് .
ഹിമാചല്‍പ്രദേശിലെ കുടുംബാരോഗ്യ ക്ഷേമ വകുപ്പ് മന്ത്രിയായ കൗള്‍ സിംഗ് താകൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ലംഘിക്കുന്ന കച്ചവടക്കാരില്‍ നിന്ന് അമിതപിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013 ലെ സംസ്ഥാന ബജറ്റില്‍ സിഗരറ്റിന്‍റെ സമഗ്രനികുതി 18% നിന്നും 36 % ആയും ബീഡിയുടേത് 11% നിന്നും 22% ആയും ഹിമാചല്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. രാജസ്ഥാനാണ് നിലവില്‍ കൂടുതല്‍ സമഗ്രനികുതി ഈടാക്കുന്ന സംസ്ഥാനം.