ആദ്യ സെമിയിൽ ബ്രസീൽ ജർമ്മനിയെ നേരിടും
ബെലോ ഹൊറിസോണ്ടെ: ബ്രസീൽ ഫുട്‌ബോള്‍ ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 1.30 മുതല്‍ നടക്കുന്ന ആദ്യ സെമിയില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടും. സാവോ പോളോയില്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന ഹോളണ്ടിനെയും നേരിടും. നെയ്‌മര്‍ പരുക്കേറ്റു പുറത്തായതും ടൂര്‍ണമെന്റില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ തിയാഗോ സില്‍വയ്‌ക്ക് ഇന്നു കളിക്കാനാകാത്തതും ബ്രസീലിനു തിരിച്ചടിയാണ്.
ബ്രസീലും ജര്‍മനിയും ഇതിനു മുന്‍പ് ലോകകപ്പില്‍ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2002 ലോകകപ്പിലെ ഫൈനലില്‍ ബ്രസീല്‍ 2-0 ത്തിനു ജര്‍മനിയെ കീഴടക്കി കിരീടം നേടി. ഇന്നത്തെ കളിയിലൂടെ പ്രതികാരം ചെയ്യാനാണ് ജർമ്മനി ശ്രമിക്കുക.
ലൂയി ഫിലിപ്പ് സ്‌കോളാരിയായിരുന്നു അന്നും ബ്രസീല്‍ കോച്ച്. പോര്‍ചുഗലിനെ 2006 ലോകകപ്പില്‍ സെമി ഫൈനലില്‍ കടത്തിയ കോച്ചാണു സ്‌കോളാരി. ജര്‍മന്‍ കോച്ച് ജോക്വിം ല്യൂ മൂന്നാം തവണയാണു സെമിയില്‍ പങ്കാളിയാകുന്നത്.