മാവേലി എക്‌സ്പ്രസ്സില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം
മാവേലി എക്‌സ്പ്രസ്സില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം. അടൂര്‍ മാരൂര്‍ സ്വദേശിനിയെ ആണ് തുറവൂര്‍ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍ പുറത്ത് നിന്നയാള്‍ ജനലിലൂടെ ആക്രമിച്ചത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവതിയുടെ യാത്ര . കഴുത്തിലെ മാല പൊട്ടിക്കാനായിരുന്നു ശ്രമം. പിടിവലിക്കിടെ ട്രെയിനില്‍ തലയിടിച്ച് ആതിരയ്ക്ക് മുറിവേറ്റു. ചൊവ്വാഴ്ച രാത്രി 3.15നാണ് സംഭവം.
അതേസമയം സഹയാത്രികര്‍ ബഹളംവച്ചെങ്കിലും ട്രെയിനില്‍ അധികൃതരുടെ സഹായം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് കായംകുളത്തിറങ്ങിയ ആതിര, റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി.
പെണ്‍കുട്ടിയെ ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തലയ്ക്കുപിറകില്‍ ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയിൽ നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ എ.എസ്.ഐ. എത്തി ആതിരയുടെ മൊഴിയെടുത്തു.
മകള്‍ക്കുനേരെ ആക്രമണം നടന്നിട്ടും ഗാര്‍ഡുമാര്‍ എത്താത്തതിനെതിരെ ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കുമെന്ന് ആതിരയുടെ അച്ഛന്‍ പറഞ്ഞു.
മംഗലാപുരത്ത് സ്വകാര്യ നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ഥിനിയായ ആതിര വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.