പാചകവാതക വില പ്രതിമാസം 10 രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ട്രെയിന്‍ യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ധിപ്പിച്ചതിന് പിന്നാലെ പാചകവാതക വിലകൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. പ്രതിമാസം 10 രൂപ വീതം വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച് നിര്‍ദേശം ഉണ്ടായേക്കും. വിലകൂട്ടിയശേഷം സബ്‌സിഡി ക്രമേണ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വില വര്‍ധനവിലൂടെ 7000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സിലിണ്ടറിന് 400 രൂപയാണ് സബ്സിഡി . ഇത് ഇല്ലാതാക്കാനാണു സർക്കാർ നീക്കം
ചരക്ക് കൂലി വർദ്ധിപ്പിച്ചതോടെ അരി ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ക്കും ഭവനനിര്‍മ്മാണത്തിനും ഇനി ചെലവേറും. ഭക്ഷ്യ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ വിലക്കയറ്റത്തിനാണു സാധ്യത.ചരക്കു കൂലി വര്‍ധിച്ചതോടെ, ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരി കിലോയ്ക്ക് ഏഴു രൂപ വരെ കൂടും. ഗോതമ്പ്, സവാള, ഉരുളക്കിഴങ്ങ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ക്കു വില കൂടും. നിര്‍മാണ സാമഗ്രികള്‍ക്കു വിലയേറുന്നത് വീടുവയ്ക്കുന്നവര്‍ക്കും തിരിച്ചടിയാകും.