മെക്സിക്കന്‍ തിരമാലയിൽ കുരുങ്ങി കാനറികൾ
ഫോര്‍ട്ടലെസ: ഗ്രുപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിനെ മെക്സിക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മെക്സിക്കന്‍ ഗോളി ഗുല്ലര്‍മോ ഒച്ചാവോയാണ് ബ്രസീലീന് പൂട്ടിയത്. ഇരുടീമുകളും നാല് പോയന്‍റുമായി പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ആദ്യമത്സരത്തില്‍ തിളങ്ങാതിരുന്ന ഹള്‍കിന് പകരം ബ്രസീല്‍ കോച്ച് റാമിറസിന് അവസരം നല്‍കി. മത്സരാദ്യം മെക്സികോ പ്രതിരോധത്തിലൂന്നിയാണ് കളിച്ചുതുടങ്ങിയത്. കളി 20ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ പന്തിന്‍െറ പൊസഷന്‍ 70 ശതമാനവും മഞ്ഞപ്പടക്കായിരുന്നെങ്കിലും മെക്സിക്കന്‍ ഗോളി ഗുല്ലര്‍മോ ഒച്ചാവോ പാറപോലെ ഉറച്ച് നിന്നു.
23ാം മിനിറ്റില്‍ മെക്സിക്കോ ഹെക്ടര്‍ ഹെരേര നിറയൊഴിച്ചത് ബ്രസീല്‍ ഗോളി യൂലിയോ സീസര്‍ തട്ടിയിട്ടു. ഒന്നാംപാതിയിൽ ഇരുകൂട്ടർക്കും നിരവധി അവസരങ്ങൾ വന്നെങ്കിലും മുതലാക്കാൻ സദിച്ചില്ല. ഇടവേളക്ക് ശേഷം എതിര്‍ഗോള്‍മുഖത്തേക്ക് പലവട്ടം കുതിപ്പിന് ബെര്‍ണാഡ് തുടക്കമിട്ടു. നെയ്മറുടെ ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്താത്തത് ബ്രസീലിന് വിനയായി. ബ്രസീലിന്റെ നാല് ഗോളവസരങ്ങളാണ് ഒക്കോവ തകര്‍ത്തത്. ചിരുക്കത്തിൽ മെക്സിക്കന്‍ ഗോളി ഒച്ചാവോയാണ് ബ്രസീലിന് വിജയം നിഷേധിച്ചത്.