മുള്ളർ പോർച്ചുഗല്ലിനെ തകർത്തു
സാല്‍വാദോര്‍: ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി തോമസ് മുള്ളറിന്റെ മികവിൽ ജര്‍മ്മനി പോർച്ചുഗല്ലിനെ തകർത്തു(4-0). 2010 ലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ മുള്ളര്‍ തനിക്ക് ഇത്തവണയും അതിനുള്ള അർഹതയുണ്ടെന്ന് തെളിയിച്ചു.
ഡിഫന്‍ഡര്‍ പെപ്പെ ചുവപ്പു കണ്ടതിനെ തുടര്‍ന്ന് പത്തുപേരായി ചുരുങ്ങിയ പോര്‍ച്ചുഗലിനെ അക്ഷരാർഥത്തിൽ ജര്‍മ്മനി മുക്കികളഞ്ഞു. ഒരു പെനാല്‍റ്റിയടക്കം 12, 45, 78 മിനിറ്റുകളിലായിരുന്നു മുള്ളറുടെ ഗോളുകള്‍. ഹമ്മല്‍സിന്റെ വകയായിരുന്നു നാലാമത്തേത്.
12-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ മരിയോ ഗോട്‌സെയെ ജോ പെരരേ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് മുള്ളര്‍ വലയിലെത്തിച്ചത്. തുടർന്ന് 32-ാം മിനിറ്റിലെ കോര്‍ണറില്‍ നിന്നാണ് ഹമ്മല്‍സ് മനോഹരമായ ഹെഡ്ഡറിലൂടെ ജെർമനിയുടെ ലീഡുയര്‍ത്തിയത്.
45-ാം മിനിറ്റിൽ വീണ് കിട്ടിയ പന്ത് മുള്ളര്‍ 13 വാരം അകലെ നിന്ന് പായിച്ച ഇടങ്കാല് ഷോട്ട് വലയിലാക്കി പോർച്ചുഗലിനെ തറപറ്റിച്ചു. പിന്നീട് 78-ാം മിനിറ്റില്‍ ഷൂര്‍ളെയുടെ ഷോട്ട് കൈയിലൊതുക്കുന്നതില്‍ ഗോളി പട്രിഷ്യോ വരുത്തിയ വീഴ്ചയെ മുള്ളർ ഗോളാക്കി മാറ്റി.
മത്സരത്തിൽ പോർച്ചുഗല്ലിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല.