മെസ്സി ഗോളില്‍ അര്‍ജന്റീന
റിയോ ഡി ജനീറോ: ആദ്യ ലോകകപ്പ് കളിക്കുന്ന ബോസ്‌നിയയെ ഗ്രൂപ്പ് എഫില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അര്‍ജന്റീന പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബോസ്‌നിയയുടെ കൊളാസിനിച്ച് സമ്മാനിച്ച സെല്‍ഫ് ഗോളിൽ മുന്നിലെത്തുകയായിരുന്നു അര്‍ജന്റീന. ഇബിസെവിച്ച് 89-ാം മിനിറ്റില്‍ ബോസ്‌നിയക്കുവേണ്ടി ഒരു ഗോള്‍ മടക്കി.
ബോസ്‌നിയക്കെതിരെ തങ്ങളുടെ പെരുമയുടെ ഏഴയലത്തു വരുന്നതായിരുന്നില്ല അര്‍ജന്റീനയുടെ പ്രകടനം. നന്നായി ഗൃഹപാഠം നടത്തിയ ബോസ്‌നിയ മെസ്സിയെ ഒന്നാന്തരമായി പൂട്ടി. കിട്ടിയ പന്ത് എന്തു ചെയ്യണമെന്ന് ആറിയാതെ കുഴങ്ങുന്ന മെസ്സി ദയനീയമായ ഒരു കാഴ്ചയായിരുന്നു.
ഓരോ തവണ പന്ത് കിട്ടുമ്പോഴും മുനയൊടിക്കാന്‍ പാകത്തില്‍ മൂന്ന് ഡിഫന്‍ഡര്‍മാര്‍ ചുറ്റും കൂടി. അര്‍ജന്റീനയുടെ എല്ലാ നീക്കങ്ങളും മധ്യനിരയില്‍ തന്നെ ഒടുങ്ങുന്ന ദയനീയ കാഴ്ച.
65-)ം മിനിറ്റിൽ മെസ്സിയുടെ ഗോള്‍, ഡി മാരിയയും ഹിഗ്വായ്‌നുമായി കൈമാറി കൊണ്ടുവന്ന പന്ത് ബോസ്‌നിയന്‍ പ്രതിരോധനിരയെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ട് പന്ത് പോസ്റ്റിലേക്ക്.
ഇതിനിടയില്‍ 89-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി അര്‍ജന്റീനയുടെ വല കുലുങ്ങി. ലുലിച്ചിന്റെ പാസ് ഓടി പിടിച്ച് വെവാദ് ഇബിസെവിച്ച് ചെറുതായി തട്ടിയ പന്ത് മെല്ലെ ഉരുണ്ടു വലയില്‍ കയറി. ബോസ്‌നിയയുടെ ആദ്യ ലോകകപ്പ് ഗോള്‍.