സംസ്ഥാനത്തെ മത്സ്യലഭ്യതയില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്
11 June 2014
സംസ്ഥാനത്തെ മത്സ്യലഭ്യതയില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്നരലക്ഷം ടണ്ണിന്റെ കുറവാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്.
2012ല്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നായി 8.39 ലക്ഷം ടണ്‍ മത്സ്യസമ്പത്ത് ലഭിച്ചപ്പോള്‍ 2013ല്‍ ഇത് 6.71 ലക്ഷം ടണ്ണായി കുറഞ്ഞു. ഇതില്‍തന്നെ ചാള അല്ലെങ്കില്‍ മത്തിയാണ് മുന്നില്‍ 2012ല്‍ 3.9 ലക്ഷം ടണ്‍ മത്തി ലഭിച്ചപ്പോള്‍ 2013ല്‍ ലഭിച്ചത് കേവലം ഒരു ലക്ഷം ടണ്‍ മാത്രമാണ്.
മത്സ്യലഭ്യതയില്‍ 2012ല്‍ ഒന്നാം സ്ഥാനത്തുനിന്ന കേരളം 2013ല്‍ ഗുജറാത്തിനും, തമിഴ്‌നാടിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. മത്സ്യലഭ്യതയില്‍ കുറവുണ്ടായെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും ഗവേഷകര്‍ പറയുന്നു. കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.