ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലേക്ക് കടത്തപ്പെട്ട 134 കുട്ടികൾ ഇന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങും
ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലേക്ക് കടത്തപ്പെട്ട 134 കുട്ടികൾ ഇന്ന് എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ട് പ്രത്യേക എ.സി. കോച്ചുകളില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങും . രാത്രി എട്ടിന് പാലക്കാട്ടുനിന്ന് ആണ് ഇവര്‍ പുറപ്പെടുന്നത് .
സാമൂഹികക്ഷേമവകുപ്പ് 10 ലക്ഷം ചെലവിട്ടാണ് കുട്ടികളെ നാട്ടിലേക്ക് അയയ്ക്കുന്നത്. ഇതിന്റെ ആദ്യഗഡുവായ മൂന്ന് ലക്ഷം അനുവദിച്ചതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു . 8,74,000 രൂപയാണ് ഇവരുടെ യാത്രാക്കൂലി. ബാക്കി തുക മൂന്ന് ദിവസത്തെ ഭക്ഷണത്തിനും വസ്ത്രത്തിനുമാണ്. യാത്രയില്‍ ഇവര്‍ക്ക് കേരള പോലീസും അകമ്പടിയുണ്ടാകും.
ഇരുസംസ്ഥാനങ്ങളിലെയും സാമൂഹികക്ഷേമവകുപ്പിന്റെ ഉന്നതാധികാരികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും ഒപ്പമുണ്ടാകും. കുട്ടികളുടെ പരിപാലനത്തിനായി ആയമാരും ഒപ്പമുണ്ട്. മൂന്ന് ദിവസം ഭക്ഷണം നല്‍കാന്‍ റെയില്‍വേസ്റ്റേഷനുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ് പറഞ്ഞു.
ഓരോ എ.സി. കോച്ചിലും 64 സീറ്റുകള്‍ വീതമുണ്ട്. കുട്ടികളെ കൊണ്ടുപോകുന്ന ബോഗി ഞായറാഴ്ച ഷൊറണൂരിലെത്തിച്ച് പരിശോധിച്ചു. എറണാകുളത്തുവെച്ചാണ് ബോഗികള്‍ തീവണ്ടിയില്‍ ഘടിപ്പിക്കുക.