ക്രിക്കറ്റിൽ വീണ്ടും മങ്കാഡിംഗ്: സചിത്ര സേനാനായകെ വിവാദത്തിൽ
എഡ്‌ജ്‌ബാസ്‌റ്റണ്‍: ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന അഞ്ചാം ഏകദിനത്തിൽ 43 ാം ഓവറിൽ പന്തെറിയും മുന്‍പ് റണ്ണെടുക്കാൻ പുറത്തേക്കോടിയ നോണ്‍ സ്‌ട്രൈക്കര്‍ ജോസ് ബട്ട്‌ലറെ റണ്ണൗട്ടാക്കിയ ഓഫ് സ്‌പിന്നര്‍ സചിത്ര സേനാനായകെയാണു വിവാദത്തിനു തുടക്കമിട്ടത്. പന്തെറിയും മുന്‍പ് ക്രീസ് വിട്ട ജോസ് ബട്ട്‌ലറെ സേനാനായകെ രണ്ടുവട്ടം മുന്നറിയിപ്പു നല്‍കി ഒഴിവാക്കി. മൂന്നാംവട്ടം ക്രീസ്‌വിട്ട ജോസ് ബട്ട്‌ലറെ സേനാനായകെ റണ്ണൗട്ടാക്കുകയും ചെയ്‌തു.
സേനാനായകെ അപ്പീല്‍ ചെയ്യുകയും അപ്പീലിൽ ഉറച്ച് നിൽക്കുകയും ചെയ്തു തുടര്‍ന്ന് അമ്പയര്‍മാര്‍ ലങ്കന്‍ നായകന്‍ എയ്‌ഞ്ചലോ മാത്യൂസുമായി ചര്‍ച്ച ചെയ്‌ത് ബട്ട്‌ലര്‍ പുറത്തായെന്നു വിധിച്ചു. 1947 ഡിസംബര്‍ 13 ന് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇത്തരത്തില്‍ ആദ്യമായി ഒരു താരം റണ്ണൗട്ടാകുന്നത്. സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ വിനു മങ്കാദ് ബില്‍ ബ്രൗണിനെ റണ്ണൗട്ടാക്കിയതോടെ ഇതിനെ മങ്കാഡിംഗ് എന്ന അപരനാമത്തിൽ അറിയപ്പെട്ടു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ സേനാനായകെ ബട്ട്‌ലറെ റണ്ണൗട്ടാക്കിയ നടപടി കളിയുടെ മാന്യതയ്‌ക്കു നിരക്കാത്തതെന്നു വിമര്‍ശിച്ചിരുന്നു.