അച്ഛന്റെയും രണ്ടാനമ്മയുടേയും പീഡനങ്ങൾക്ക് ഇരയായ ഷെഫീഖ് സംരക്ഷകരെ തേടുന്നു

single-img
23 April 2014

00202_305766അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂര പീഡനങ്ങൾക്ക് ഇരയായ ആറു വയസുകാരൻ ഷെഫീഖ് സംരക്ഷകരെ തേടുന്നു.ഏറ്റെടുക്കാൻ തയ്യാറാകുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കുടുംബങ്ങൾക്കോ ഷെഫീക്കിനെ കൈമാറാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചിട്ടുണ്ട്.

വെല്ലൂരിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഒരു മാസമായി കഴിയുന്ന ഷെഫീക്കിനെ മേയ് 10 ന് തിരിച്ചുകൊണ്ടുവരും. ചെറുതോണിയിലെ സ്വധറിലേയ്ക്കാണ് കൊണ്ടുവരുന്നത്. നീണ്ട ചികിത്സകൾക്കും കുട്ടിയെ സാധാരണ നിലയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഫിസിയോതെറാപ്പി, ന്യൂറോതെറാപ്പി തുടങ്ങിയ വിദഗ്ദ്ധ ചികിത്സകൾ നൽകാനുള്ള സൗകര്യങ്ങൾ സ്വധറിലല്ല.അംഗൻവാടി വർക്കറായ രാഗിണിയാണ് നിലവിൽ കുട്ടിയെ പരിചരിക്കുന്നത്. രാഗിണിക്ക് കുട്ടിയെ ഏറ്റെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെ‌ടുക്കാൻ തയ്യാറുള്ളവരെ തേ‌ടുന്നതെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.

കുടുംബാന്തരീക്ഷത്തിൽ ഷെഫീക്കിനെ വളർത്തണമെന്ന് വെല്ലൂരിലെ ഡോക്ടർമാരും നിർദ്ദേശിച്ചിട്ടുണ്ട്.സർക്കാരിനു അത്തരമൊരു സംവിധാനമില്ലാത്തതിനാലാണു ഏറ്റെടുക്കാൻ സന്നദ്ധതയുള്ളവരെ തേടുന്നത്.കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറാകുന്നവർ ആവശ്യപ്പെട്ടാൽ കുട്ടിയെ ഇപ്പോൾ പരിചരിക്കുന്ന ഗിണിയുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2013 ജൂലൈ 15നാണ്‌ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായ ഷെഫീക്കിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഐസ്‌ക്രീംവില്‌പന നടത്തുന്ന ചെങ്കര പുത്തന്‍പുരയ്‌ക്കല്‍ ഷെരീഫിന്റെ ആദ്യ ഭാര്യയിലുള്ള രണ്ടു കുട്ടികളില്‍ ഇളയവനാണ്‌ ഷെഫീക്ക്‌‍. ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന്‌ ഷെരീഫ്‌ ഒരു കുട്ടിയുടെ അമ്മയായ അനീഷയെ വിവാഹം ചെയ്യുകയായിരുന്നു.
ഷെരീഫിനുംഅനീഷയ്‌ക്കും ഒരു കുട്ടി പിറന്നതോടെയാണ്‌ ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളോടുള്ള ഉപദ്രവം കൂടിയതത്രേ. ഷെഫീക്കിന്റെ സഹോദരന്‍ മൂവാറ്റുപുഴയിലെ യത്തീംഖാനയിലാണ്‌. നിരന്തര മര്‍ദനമാണ്‌ ഇളംപ്രായത്തില്‍ ഷെഫീക്ക്‌ ഏറ്റുവാങ്ങിയത്‌. തലയ്‌ക്ക് പരുക്കേറ്റ കുട്ടിയുമായി രക്ഷിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ്‌ മനഃസാക്ഷിയെ നടുക്കുന്ന കഥകള്‍ പുറംലോകം അറിഞ്ഞത്‌. കുട്ടി കുളിമുറിയില്‍ തെന്നിവീണെന്നായിരുന്നു അന്നവര്‍ ഡോക്‌ടറോടു പറഞ്ഞത്‌. ഭക്ഷണം കൊടുക്കാതെ ഇരുമ്പുദണ്ഡുകൊണ്ട്‌ മര്‍ദിച്ചശേഷം പൊട്ടിയ കാല്‍ പിടിച്ചു തിരിച്ചെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു.