ജോലി സ്ഥലത്തെ വ്യക്തിവൈരാഗ്യം, ആശുപത്രി ജീവനക്കാരിയായ യുവതിക്ക് വെട്ടേറ്റു
തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയായ യുവതിക്ക് വെട്ടേറ്റു. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അനുഷക്ക് ആണ് വെട്ടേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വെൺപാലവട്ടം ഗുരുമന്ദിരത്തിന് സമീപംവെച്ച് ബൈക്കിലെത്തിയ അക്രമി വെട്ടുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ കൈപ്പത്തി അറ്റു. അനുഷയോടൊപ്പം ജോലി ചെയ്യുന്ന സൂരജ് എന്ന യുവാവാണ് അക്രമി. സൂരജിനെയും സഹായിയായ നടേശൻ എന്നയാളെയും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.
ജോലി സ്ഥലത്തെ വ്യക്തിവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. ആശുപത്രിയിലെ ചില ജീവനക്കാരികളെ സൂരജ് ശല്യം ചെയ്തത് അനുഷ മേലധികാരികളെ അറിയിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ അനുഷയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.അനുഷയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റു പോയ കൈപ്പത്തി തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.