ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ തോറ്റു

single-img
17 April 2014

iplഅബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് 41 റണ്‍സിന്റെ പരാജയം. ആദ്യ ബാറ്റ് ചെയ്ത കോല്‍ക്കത്ത മുന്നില്‍ വച്ച 164 റണ്‍സിന്റെ മുന്നില്‍ പതറിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 20 റണ്‍ വഴങ്ങിയ നാലു വിക്കറ്റെടുത്ത വെസ്‌റ്റിന്‍ഡീസിന്റെ ഓഫ്‌ സ്‌പിന്നര്‍ സുനില്‍ നരേനാണു മുംബൈയെ തകര്‍ത്തത്‌. 48 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27 റണ്‍സെടുത്ത് പുറത്തായി, ആദിത്യ ടേര്‍ 24 റണ്‍സെടുത്തു. ആറ് റണ്‍സുമായി പൊള്ളാര്‍ഡ് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പൂജ്യനായി മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ ജാക് കാല്ലിസ്(72) മനീഷ് പാണ്ഡേ(64) എന്നിവരുടെ 131 റണ്‍സ് കൂട്ടുകെട്ടാണ് കോല്‍ക്കത്തയ്ക്ക് മാന്യമായ 163 റണ്‍സ് സമ്മാനിച്ചത്. കാല്ലിസ് 46 പന്തില്‍ നിന്നായി അഞ്ച് ഫോറും മൂന്ന് സിക്‌സറും പറത്തിയപ്പോള്‍ 53 പന്തില്‍ നിന്നും ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് മനീഷ് പാണ്ഡെ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചത്. എന്നാൽ രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ കോല്‍ക്കത്തയുടെ സ്‌കോറിങ് വേഗത താഴ്ന്നു. 16.6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ നിന്നും 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന സ്‌കോറിലേയ്ക്ക് താഴ്ന്നു.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി മലിംഗ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഗംഭീര്‍, പാണ്ഡേ, കാലിസ്(72), ഷകീബ് അല്‍ ഹസന്‍(1) എന്നിവരാണ് മലിംഗയ്ക്ക് മുന്നില്‍ വീണത്. സഹീര്‍ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി. കോല്‍ക്കത്ത നിരയില്‍ യൂസഫ് പത്താന്‍(4), സൂര്യകുമാര്‍ യാദവ്(13) എന്നിവര്‍ പുറത്താകാതെ നിന്നു. കാലിസാണ് കളിയിലെ കേമന്‍.