കൃഷ്ണകുമാറിന്റെയും പിതാവിന്റെയും വേർപാടിൽ ദു:ഖം പങ്കിടാൻ മുഖ്യമന്ത്രി എത്തി

single-img
9 April 2014

krishnaവൈദ്യുതാഘാതമേറ്റ് മരിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്റർ വെണ്ടാർ കിഴക്കൻ മാരൂർ കാമ്പിലഴികത്ത് മേലതിൽ വീട്ടിൽ സി. കൃഷ്ണകുമാറിന്റെയും പിതാവ് ചന്ദ്രശേഖര പിളളയുടെയും വിയോഗത്തിലുളള ദു:ഖം പങ്കിടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എത്തി. ഇന്ന് രാവിലെ 8.45 ഓടെയാണ് കൃഷ്ണകുമാറിന്റെ വസതിയിലേക്ക് ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും എത്തിയത്.

കൃഷ്ണകുമാറിന്റെ സഹോദരൻ രാജേഷിനെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീടിനകത്തേക്ക് കടന്നത്. സ്വീകരണ മുറി കടന്നെത്തി മുഖ്യ മന്ത്രി മാതാവ് ലളിതാഭായി അമ്മയുടെയും സഹോദരി ഇന്ദുലേഖയുടെയും അടുത്ത് അല്പ നേരം നിന്നശേഷം അടുത്ത മുറിയിൽ എത്തി മകളുമായി ഇരുന്ന ഭാര്യ ലക്ഷ്മിയുടെ അടുത്തെത്തി. കുടുംബത്തിനുളള സഹായം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ കഴിയുന്നില്ലെന്ന് പറഞ്ഞെങ്കിലും അതിനൊരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്ത് മിനിട്ട് നേരം ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും മകനും മടങ്ങിയത്.കൊല്ലം ഡി.സി.സി പ്രസിഡന്റ് ജി.പ്രതാപവർമ്മ തമ്പാൻ, മാർക്കറ്റ്ഫെഡ് ചെയർമാൻ വി. സത്യശീലൻ, തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.