പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം:ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നടത്തിയ പെന്തകോസ്ത് പാസ്റ്റര്‍മാരുടെ പ്രര്‍ത്ഥനയോഗം ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വരണാധികാരിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ട് നേടാന്‍ സാമൂഹിക സ്വാധീനം നടത്തിയെന്നാരോപിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. നേരത്തെ കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ പ്രാര്‍ത്ഥനാ യോഗത്തിന് എത്തിയ പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ക്ക് തരൂര്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിനോട് എതിര്‍പ്പുണ്ടായ ചില പാസ്റ്റര്‍മാര്‍ ചര്‍ച്ച റെക്കോര്‍ഡു ചെയ്യുകയായിരുന്നു. ഈ ശബ്ദരേഖ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരുന്നത്.
തനിയ്ക്ക് പരാജയഭീതിയുണ്ടെന്നെന്നും എതിര്‍സ്ഥാനാര്‍ത്ഥി ഉള്‍പ്പെട്ട സമുദായത്തെ എങ്ങനെയും സ്വാധീനിക്കണമെന്നുമാണ് തരൂര്‍ ആവശ്യപ്പെട്ടതെന്നാണ് ഇത് സംബന്ധിച്ച ശബ്ദരേഖയിലുള്ളത്. ഞായറാഴ്ച ആരാധന ദിവസം പെന്തക്കോസ്ത് വിശ്വാസികളോട് തനിയ്ക്ക് വോട്ട് ചെയ്യാന്‍ പറയണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ശശി തരൂര്‍ പാസ്റ്റര്‍മാരെ വിരുന്നിന് ക്ഷണിച്ചത്. തിരുവനന്തപുരത്തെ മത്സരം വളരെ കടുപ്പമാണെന്നും തനിയ്ക്ക് പരാജയഭീതിയുണ്ടെന്നും ആശങ്ക പ്രകടിപ്പിച്ച തരൂര്‍ താന്‍ ജയിയ്ക്കുകയാണെങ്കില്‍ കൂടി 20000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടാവുകയുള്ളെന്നും ജനങ്ങളെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിച്ചില്ലെങ്കില്‍ ഈ ഇലക്ഷന്‍ ജയിക്കാന്‍ സാധ്യമല്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.
പ്രാര്‍ത്ഥനായോഗമെന്ന പേരില്‍ പെന്തക്കോസ്‌ത് പാസ്‌റ്റര്‍മാരെ തിരുവനന്തപുരത്തെ തന്റെ ഫ്‌ളാറ്റിലേക്ക് ആണ് തരൂർ ക്ഷണിച്ചത്. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകാതിരിക്കാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നും മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മേല്‍കൈയുള്ള മേഖലകളില്‍ തനിക്ക് സിഎസ്‌ഐക്കാരുടെ സഹായം വേണമെന്നും തരൂര്‍ പറഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്. ജയിച്ചാല്‍ പ്രത്യുപകാരം ചെയ്യാമെന്ന വാഗ്‌ദാനവും ശബ്‌ദരേഖയില്‍ ഉണ്ട്