നീരയും നീര ഉത്പന്നങ്ങളും ഞായറാഴ്ച വിപണിയിലിറക്കും
27 February 2014
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കേരകര്‍ഷകര്‍ക്കും ഏറെ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നീരയും നീര ഉത്പന്നങ്ങളും ഞായറാഴ്ച 1 മണിക്ക് കോട്ടയം ബി.സി. എം.കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിപണിയിലിറക്കും.
ഫെഡറേഷനുകള്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ നീര ഉത്പാദിപ്പിക്കാനുള്ള അനുമതി ലഭിച്ചതോടെ പ്രത്യേക പരിശീലനം നേടിയ നീര ടെക്‌നീഷ്യന്മാര്‍ വഴി ഉടന്‍ തന്നെ ഉത്പാദനവും സംസ്‌കരണവും തുടങ്ങാനാണ് പദ്ധതി.
നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാളികേര ഉത്പാദന സംഘങ്ങളാണ് ഇതിന് മേല്‍നോട്ടം വഹിക്കുക.
തെങ്ങൊന്നിന് ഒരുലിറ്റര്‍ നീര ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഉപഭോക്തൃ വിലയുടെ 50 ശതമാനം കര്‍ഷകനും 25 ശതമാനം നീര ടെക്‌നീഷ്യന്മാര്‍ക്കും ലഭിക്കും. 25 ശതമാനം സംസ്‌കരണത്തിനും വിപണനത്തിനുമായി നീക്കിവെക്കും.