കേരള സ്‌ട്രൈക്കേഴ്‌സ് സി.സി.എല്ലിന്റെ സെമിയിൽ
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് 2014 എഡിഷനില്‍ സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരള സ്‌ട്രൈക്കേഴ്‌സ് സി.സി.എല്ലിന്റെ സെമിയിലെത്തി.ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ റൈനോസിനെ 12 റസിനാണ് കേരളം തോല്‍പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരള സ്‌ട്രൈക്കേഴ്‌സ് നിശ്‌ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെ ൈറൈനോസിന് ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. പുറത്താകാതെ 39 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയുടെയും ആറു സിക്‌സറിന്റെയും അകമ്പടിയോടെ 72 റണ്‍സ് നേടി കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലായ അരുണ്‍ ബെന്നിയാണ് കളിയിലെ കേമന്‍.മത്സരത്തിന്റെ തുടകത്തിൽ തന്നെ ഓപ്പണര്‍ ബിനീഷ് കോടിയേരിയെ(2) നഷ്‌ടപ്പെട്ട സ്‌ട്രൈക്കേഴ്‌സിന് ആദ്യ ഓവറുകള്‍ കഠിനമായിരുന്നു .ഒന്നാം വിക്കറ്റിന്റെ ആഘാതത്തില്‍ നിന്ന് നായകന്‍ രാജീവ് പിള്ളയിലൂടെ കരകയറാമെന്നു പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. രണ്ടു ഫോറടക്കം 17 പന്തില്‍ നിന്നു 15 റണ്‍സെടുത്ത രാജീവ് പിള്ള ഭരത് എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ചെന്നൈ നായകന്‍ വിശാലിന്റെ തകര്‍പ്പന്‍ ക്യാച്ചിനു മുന്നില്‍ കീഴടങ്ങി.
തൊട്ടുപിന്നാലെ ഏഴ് പന്തില്‍ നിന്നു ഒരു റണ്‍ നേടിയ മണിക്കുട്ടനും മടങ്ങിയതോടെ കേരളം മൂന്നിന് 33 എന്ന നിലയിലായി. തുടര്‍ന്നു നാലാം വിക്കറ്റില്‍ 34 റണ്ണെടുത്ത അരുണ്‍ ബെന്നിയും അര്‍ജുന്‍ നന്ദകുമാറും ചേര്‍ന്നാണ് അവരെ കരകയറ്റിയത്.അര്‍ജുന്‍ മടങ്ങിയപ്പോള്‍ അരുണിനൊപ്പം സന്തോഷ് ശ്ലീബ ചേര്‍ന്നതോടെ കേരള സ്‌ട്രൈക്കേഴ്‌സ് ടോപ്പ് ഗിയറിലായി. ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 50 റണ്‍സ്‌ാണ് കേരള സ്‌കോര്‍ 150-ല്‍ എത്തിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ റൈനോസ് നേര്‍വിപരീതമായാണ് തുടങ്ങിയത്. ആദ്യം വെടിക്കെട്ട് നടത്തിയ അവര്‍ക്ക് മധ്യ ഓവറുകളില്‍ വിക്കറ്റ് പൊഴിഞ്ഞത് വിനയായി.
ഓപ്പണര്‍ വിക്രാന്ത് 77 റണ്‍സ് നേടി ടോപ്‌സ്കോററായി.ഒന്നാം വിക്കറ്റില്‍ നായകന്‍ വിശാലിനൊപ്പം 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത വിക്രാന്ത് 30 പന്തില്‍ നിന്നു അഞ്ച് ഫോറിന്റെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെയാണ് അര്‍ധ സെഞ്ചുറി തികച്ചത്. രണ്ടാം വിക്കറ്റില്‍ വിക്രാന്തും വിഷ്‌ണുവും ചേര്‍ന്നു 47 പന്തില്‍ നിന്നു നേടിയ 50 റണ്‍സ് അവര്‍ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് നേരിട്ട കൂട്ടത്തകര്‍ച്ച അവരെ തോല്‍വിയിലെത്തിക്കുകയായിരുന്നു.