തന്റെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി
തന്റെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. നരേന്ദ്രമോദിയുടെ വരവോടെ ബി.ജെ.പിയില്‍ അദ്വാനി യുഗം അവസാനിച്ചുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇനിയുമൊരു അങ്കത്തിന് തയ്യാറെന്ന് ബ്ലോഗിലൂടെ അദ്വാനി ഇപ്പോൾ സൂചിപ്പിച്ചത്.അദ്വാനിയെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി. ഒരുങ്ങുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹം വീണ്ടും ബ്ലോഗെഴുതിയത്.
ഇപ്പോള്‍ പാകിസ്താനിലുള്ള കറാച്ചിയില്‍ 14-ാമത്തെ വയസ്സില്‍ ആര്‍.എസ്.എസ്സുമായി തുടങ്ങിയ ബന്ധം ജീവിതത്തിന് അര്‍ഥം നല്‍കിയെന്ന് അദ്വാനി എഴുതി. വീടുവിട്ട് പ്രചാരകനായത് ആദ്യം കറാച്ചിയിലും പിന്നീട് വിഭജനത്തിനുശേഷം രാജസ്ഥാനിലുമായിരുന്നു. 55 കൊല്ലംമുമ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ ജീവിതത്തിന് കൂടുതല്‍ അര്‍ഥമുണ്ടായി. ആദ്യം ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയിലും.
ആ യാത്ര അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.അദ്വാനിയെ രാജ്യസഭയിലേക്ക് കൊണ്ടുവരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് അറിയിച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍നിന്നുവേണമെങ്കിലും അദ്വാനിക്ക് മത്സരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.നൂറുവയസ്സായ ഖുശ്‌വന്ത് സിങ്ങിനെ അനുമോദിക്കാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് അദ്വാനി ബ്ലോഗില്‍ വിവരിക്കുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്ത സമയത്ത് അദ്വാനിയുടെ കടുത്ത വിമര്‍ശകനായിരുന്നു ഖുശ്‌വന്ത് സിങ്. അദ്ദേഹം തന്റെ വിശാലമനസ്‌കതയെ പ്രശംസിച്ച് ലേഖനമെഴുതിയത് അദ്വാനി സ്മരിക്കുന്നുണ്ട്.