ടി പി കേസ് :സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എന്‍. വേണു ,കെ.കെ രമയ്ക്കും ആര്‍. എം.പി നേതാക്കള്‍ക്കുമെതിരെ പോലീസ് കേസ്
സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രമ നടത്തുന്ന സമരം കണ്ടില്ല എന്നു നടിക്കുന്നത് കേരളത്തിന്റെ പൊതു സമൂഹത്തോടു സര്‍ക്കാര്‍ നടത്തുന്ന വലിയ വെല്ലുവിളിയാണെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു .സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു പാര്‍ട്ടി തയാറാണ് .സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതുവരെ രമയുടെ സമരം തുടരും. പാര്‍ട്ടിയുടെ തീരുമാനം ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല.കേസ് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങള്‍ ഉന്നിച്ചിരുന്ന ആവശ്യമായിരുന്നു സിബിഐ അന്വേഷണം. എന്നാല്‍ ഒരു വര്‍ഷം സാവകാശം ലഭിച്ചിട്ടും സിബിഐ അന്വേഷണത്തിന് വേണ്ട യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും എൻ വേണു പറഞ്ഞു .
എന്നാൽ അതേസമയം ,ടി.പി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ടി.പിയുടെ ഭാര്യ കെ.കെ രമയ്ക്കും ആര്‍.എം.പി നേതാക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു. രമയ്ക്ക് പുറമെ ആര്‍.എം.പി നേതാക്കളായ എന്‍ വേണു, അഡ്വ.പി കുമാരന്‍കുട്ടി, പേരൂര്‍ക്കട മോഹനന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 200 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയതിനും മാര്‍ഗതടസ്സമുണ്ടാക്കിയതിനുമാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.