ടി പി വധക്കേസ് : പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും

single-img
22 January 2014

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളായ കെ.സി.രാമചന്ദ്രനും, പി.കെ കുഞ്ഞനന്തനുമടക്കം 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍, ജ്യോതിബാബു, കെകെ കൃഷ്ണന്‍ എന്നിവരടക്കം 24 പ്രതികളെ വെറുതെ വിട്ടു. എരഞ്ഞിപ്പാലത്തുള്ള പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടിയാണ് വിധി പ്രഖ്യാപിച്ചത്.

tp accused

കൊലയാളി സംഘത്തില്‍ പെട്ട ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവര്‍ക്ക് പുറമെ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, സി.പി.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട് പി.കെ.കുഞ്ഞനന്തന്‍, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊക്ലി മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരാണ് കുറ്റക്കാര്‍ .

tp accused1കേസില്‍ കൊലകുറ്റം നടത്തിയതായി വിധിക്കപ്പെട്ടിരിക്കുന്നത് ഒന്നു മുതല്‍ ഏഴുവരെയുള്ള കൊലയാളി സംഘത്തിനാണ്. എന്നാല്‍ സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പികെ കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍ എന്നിവരുടെ പേരില്‍ ഗൂഢാലോചന എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പി.മോഹനനെ കോടതി വെറുതെ വിട്ടത്.

 

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോഴിക്കോട് കക്കട്ടില്‍ പൂക്കോട്ട് വീട്ടില്‍ പി.മോഹനന്‍ എന്ന മോഹനനന്‍ മാസ്റ്റര്‍, സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍, സി.പി.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കി. നേരത്തെ രണ്ട് ഘട്ടങ്ങളിലായി 22 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

എന്നാല്‍ പി.മോഹനനെ വെറുതെവിട്ടതിന് എതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് പ്രോസീക്യൂഷന്‍ പറഞ്ഞു.  വ്യക്തി വൈരാഗ്യമല്ല കേസിന് അടിസ്ഥാനമെന്നും രാഷ്ട്രീയമായ ഗൂഢാലോചന കേസില്‍ നടന്നു എന്നത് കോടതി സമ്മതിച്ചതായി പ്രോസീക്യൂഷന്‍ അഭിഭാഷകര്‍ വിധിക്ക് ശേഷം മാധ്യമങ്ങളോട് അറിയിച്ചു.

റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി)യുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്‌.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11 നാണ് കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയത്. എഴുപത്താറ് പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യാനായില്ല. രണ്ടു പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സമിതിയംഗം കെ കെ രാഗേഷ് അടക്കമുള്ള 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

76 പ്രതികളും 286 പ്രോസിക്യൂഷന്‍ സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്‍പ്പെടെ 105 തൊണ്ടിമുതലും ഉള്‍പ്പെടുത്തി ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷ് സമര്‍പ്പിച്ചത്. അന്വേഷണത്തിന് വിരാമമിട്ട് 2012 ആഗസ്ത് 13-ന് 76 പേരെ പ്രതിചേര്‍ത്ത് വടകര മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സെഷന്‍സ് കോടതിയിലേക്ക് എത്തിയ ഈ കേസില്‍ 2013 ഫിബ്രവരി 11-ന് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതിയില്‍ വിചാരണ ആരംഭിച്ചു. 2013 ഡിസംബര്‍ 20വരെ നീണ്ടുനിന്ന വിചാരണയ്ക്കിടെ 56 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.

കേസിലെ ഒമ്പതാം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായി സിഎച്ച് അശോകന്‍ വിചാരണയ്ക്കിടെ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഇടക്കാല വിധിയിലൂടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനടക്കം 20 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടു.