ജനാധിപത്യ രാജ്യത്തെ ഏകാധിപതിയുടെ കൈയ്യിലേക്ക് വിട്ടുകൊടുക്കില്ല:രാഹുൽ ഗാന്ധി
ജനാധിപത്യത്തെ ഏകാധിപത്യത്തിന് വിട്ടുനല്‍കാനാകില്ലെന്ന് രാഹുൽ ഗാന്ധി.യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചും ബിജെപിയ്ക്കും നരേന്ദ്രമോഡിയ്ക്കുമെതിരെ ആഞ്ഞടിച്ചുമായിരുന്നു എഐസിസി സമ്മേളന വേദിയില്‍ രാഹുലിന്റെ പ്രസംഗം.വിവരാവകാശ നിയമവും ആധാറും കേന്ദ്രത്തിന്റെ നേട്ടങ്ങളാണ് എന്ന് എടുത്തു പറഞ്ഞ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അഭിനന്ദിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ സുസ്ഥിര ഭരണം രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിവരാവകാശ നിയമമെന്ന അധികാരം ജനങ്ങള്‍ക്കു നല്‍കി. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയെന്നും രാഹുൽ പറഞ്ഞു.
കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലുകളാണ് അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തിപകര്‍ന്നത്. അഴിമതിക്കെതിരായ ലോക്പാല്‍ നിയമം പാസാക്കിയതും വിവരാവകാശ നിയമത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ശക്തി പകര്‍ന്നതും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്‍്റെ പ്രകടന പത്രിക തയ്യറാക്കുന്നതില്‍ സാധാരണ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. പിന്നാക്ക വിഭാഗക്കാരുടെയും തൊഴിലാളികളുടെയും യുവജനങ്ങളുടെയും വനിതകളുടെയും സന്നദ്ധ സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞശേഷമാവും പ്രകടന പത്രിക തയ്യറാക്കുകയെന്നും രാഹുൽ പറഞ്ഞു.
വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്നും രാഹുൽ വ്യക്തമാക്കി.കോണ്‍ഗ്രസ് ഭരിക്കുന്ന പകുതി സംസ്ഥാനങ്ങളിലും വനിതകളെ മുഖ്യമന്ത്രിമാരാക്കും. അധികാരമോഹികളെ അകറ്റിനിര്‍ത്തും. 15 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നവരെ സ്ഥാനാര്‍ഥികളാക്കുമെന്നും രാഹുൽ പറഞ്ഞു
httpv://www.youtube.com/watch?v=Zyy81PFGjvQ