ദുർവിനിയോഗം ചെയ്ത പത്മശ്രീ ബഹുമതി തിരിച്ചു നൽകാൻ ഹൈക്കോടതി നിർദ്ദേശം

single-img
24 December 2013

ഹൈദരാബാദ്: തെലുങ്കു നടന്‍മാരായ മോഹന്‍ ബാബുവും ബ്രഹ്മാനന്ദവും പത്മശ്രീ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈകോടതി ഉത്തരവിട്ടു. ബഹുമതിയുടെ പേര് വ്യക്തികള്‍ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.നടന്‍മാര്‍ തങ്ങളുടെ പേരിനു മുന്നില്‍ പത്മശ്രീ എന്ന് ചേര്‍ക്കുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് എന്‍. ഇന്ദ്രസേന റെഡ്ഢി സമര്‍പ്പിച്ച ഹർജിയിലാണ് കോടതി വിധി.മോഹന്‍ബാബുവിന് 2007ലും ബ്രഹ്മാനന്ദിന് 2009ലുമാണ് പത്മശ്രീ ലഭിച്ചത്.                 മോഹന്‍ബാബുവിന്‍്റെ മകന്‍ മഞ്ജു വിഷ്ണു നിര്‍മ്മിച്ച് 2012 ല്‍ പുറത്തിറങ്ങിയ ‘ദേനിക്കിന റെഡ്ഢി’ എന്ന സിനിമയുടെ ക്രെഡിറ്റില്‍ നടന്‍മാര്‍ പേരിനു മുമ്പ് പത്മശ്രീ എന്നു ചേര്‍ത്തത് വിവാദമായിരുന്നു.രാജ്യം നല്‍കിയ ബഹുമതിയുടെ പേര് വ്യക്തികള്‍ തങ്ങളുടെ പേരിനു മുന്നിലോ, പിന്നിലോ ചേര്‍ക്കരുതെന്നും വ്യക്തിവിവരങ്ങളുടെ കൂടെയോ, ക്ഷണകത്തുകള്‍, പോസ്റ്ററുകള്‍, പുസ്തകങ്ങള്‍ എന്നിവയിലോ ചേര്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് കല്യാൺ ജ്യോതി സെന്‍ഗുപ്ത, ജസ്റ്റീസ് പി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയില്‍ വാദം കേട്ടത്.വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 30 ലേക്ക് മാറ്റി.