ബാഗളുരു എടിഎം ആക്രമണം:ജ്യോതി ആശുപത്രി വിട്ടു
എ.ടി.എം സെന്ററിൽ മോഷ്ടാവിന്റെ അക്രമത്തിനിരയായ മലയാളി യുവതി ജ്യോതി ഉദയ് ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം ഇന്നലെ ആശുപത്രി വിട്ടു. നവംബര്‍ 19നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അക്രമിയുടെ വെട്ടേറ്റു തലയ്‌ക്കു ഗുരുതര പരുക്കേറ്റ ജ്യോതിയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോയിരുന്നു. ജ്യോതിക്കു ആരോഗ്യം പൂര്‍ണമായി വീണ്ടുകിട്ടാന്‍ മൂന്നുമാസം വേണ്ടിവരുമെന്നു ബി.ജി.എസ്. ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
നവംബർ പത്തൊൻപതിനാണ് ജ്യോതിയെ തലയോട്ടി തകർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. തലച്ചോറിനും ക്ഷതമേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ന്യൂറോ ഇന്റൻസീവ് കെയർ യൂണിറ്റിൽ സാങ്കേതിക സഹായത്തോടെ രണ്ടാഴ്ച ചികിത്സ നൽകി. തലച്ചോറിലെ ക്ഷതം മൂലം വലതുഭാഗത്ത് ചലനശേഷി നഷ്ടമായിരുന്നത് വീണ്ടെടുക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു. ജ്യോതിയുടെ ചികിത്സാചെലവ് കോർപറേഷൻ ബാങ്കാണ് വഹിച്ചത്.
മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി പണമെടുക്കുന്നതിന് എ.ടി.എമ്മില്‍ കയറിപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ജ്യോതി ആശുപത്രിയിലായതോടെ മകള്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മാറ്റിവച്ച പിറന്നാള്‍ ആഘോഷത്തിലേക്കാണ് ജ്യോ തി മടങ്ങിയെത്തുക.